ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിദ്യാർത്ഥികൾ കൈയക്ഷരത്തിന് പകരം കീബോർഡുകൾ ഉപയോഗിക്കുമ്പോൾ പരീക്ഷകളിൽ മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കുന്നതായി കണ്ടെത്തി ലണ്ടൻ യൂണിവേഴ്സിറ്റി കോളേജ്. മോക്ക് പരീക്ഷയിൽ കൈകൊണ്ടും വേഡ് പ്രോസസ്സറുകളിലുമായി എഴുതിയ ഉപന്യാസങ്ങളെ താരതമ്യം ചെയ്തതിന് പിന്നാലെയാണ് ഗവേഷകർ ഈ അഭിപ്രായത്തിൽ എത്തിയത്. പഠന ബുദ്ധിമുട്ടുകൾ ഉള്ളവർ ഉൾപ്പെടെ എല്ലാ വിദ്യാർത്ഥികളും ടൈപ്പ് ചെയ്യുമ്പോൾ ഉയർന്ന സ്കോർ നേടിയതായി ഗവേഷകർ കണ്ടെത്തി.
ലിവർപൂൾ ജോൺ മൂർസ് സർവകലാശാലയിലെ സൈക്കോളജി ആൻഡ് എഡ്യൂക്കേഷൻ വിഭാഗം സീനിയർ ലക്ചറർ എമ്മ സമ്മർ ആണ് പഠനത്തിന് നേതൃത്വം നൽകിയത്. പഠന റിപ്പോർട്ടിന് പിന്നാലെ സ്കൂളുകൾ ലാപ്ടോപ്പുകൾ നൽകുകയും ടച്ച്-ടൈപ്പിംഗ് പഠിപ്പിക്കുകയും ചെയ്യണമെന്ന നിർദ്ദേശവും എമ്മ സമ്മർ മുന്നോട്ട് വച്ചു. ഇതിനോടകം തന്നെ, പരീക്ഷാ ബോർഡുകൾ ഡിജിറ്റൽ പരീക്ഷകളിലേക്ക് മാറാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് കഴിഞ്ഞു. 2027 മുതൽ ചില വിഷയങ്ങളിലെ പരീക്ഷകൾ ഓൺലൈൻ വൈദഗ്ധ്യംആക്കാനുള്ള തയ്യാറെടുപ്പിലാണ് ജിസിഎസ്‌ഇ ഇപ്പോൾ. 2030 ഓടെ എല്ലാ ജിസിഎസ്ഇ കളും ഓൺലൈൻ ആക്കാനുള്ള പരിശ്രമങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്.
ഭാഷയിൽ വൈദഗ്ധ്യം ഉള്ള കുട്ടികൾ കീ ബോർഡുകൾ ഉപയോഗിച്ചപ്പോൾ കൂടുതൽ വാക്കുകൾ എഴുതിയതായും ഇത്തരത്തിലുള്ള വിദ്യാർഥികളുടെ പരീക്ഷാ സ്കോറുകൾ ശരാശരി 17% വർദ്ധിച്ചതായും കണ്ടെത്തലുകൾ കാണിക്കുന്നു. പഠിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർഥികളുടെ സ്കോറുകൾ 14% വർദ്ധിച്ചു. കൈ ഉപയോഗിച്ച് എഴുതുന്നതിനേക്കാൾ വേഗത്തിൽ എഴുതാനും എഡിറ്റ് ചെയ്യാനും ടൈപ്പിംഗ് സഹായിക്കുമെന്ന് എമ്മ സമ്മർ പറയുന്നു. അതേസമയം കൈ കൊണ്ട് എഴുതുന്നത് പൂർണമായി മാറ്റി വക്കരുതെന്നും അവർ കൂട്ടിച്ചേർത്തു. സ്വന്തം കൈപ്പടയിൽ എഴുതുന്നത് വിവരങ്ങൾ ഓർമ്മിക്കുന്നതിന് സഹായകരമാണെന്ന് ഗവേഷണങ്ങൾ നേരത്തെ കണ്ടെത്തിയിട്ടുണ്ട്.
Leave a Reply