ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ കുട്ടികളുടെയും യുവജനങ്ങളുടെയും ആത്മഹത്യാ നിരക്ക് 50 ശതമാനം വർധിച്ചതായുള്ള കണക്കുകൾ പുറത്തുവന്നു. 2011 മുതൽ 2022 വരെയുള്ള കാലയളവിൽ 15 മുതൽ 25 വയസ്സു വരെയുള്ള ഏകദേശം 1.2 കോടി യുവാക്കളെ ഉൾപ്പെടുത്തി നടത്തിയ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ONS) പഠനത്തിലാണ് ഈ വിവരം പുറത്തുവന്നത്. ആകെ 4,315 ആത്മഹത്യകൾ ഈ കാലയളവിൽ രേഖപ്പെടുത്തി. 2011-12 കാലഘട്ടത്തിലെ 300 മരണങ്ങളോട് താരതമ്യപ്പെടുത്തുമ്പോൾ, 2021-22ൽ 440 പേർ ആത്മഹത്യ ചെയ്തതായി കണക്കുകൾ പറയുന്നു.
പഠന വർഷത്തിലെ വേനൽപരീക്ഷാ സമയത്ത് ആത്മഹത്യാ നിരക്ക് കൂടുതലായും, അധ്യയന വർഷത്തിന്റെ തുടക്കത്തിൽ കുറവായും കാണപ്പെട്ടതായി ഒഎൻഎസ് വ്യക്തമാക്കി. പുരുഷന്മാരിലും സ്ത്രീകളിലും ആത്മഹത്യാ നിരക്കിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. എങ്കിലും മേയ് മാസത്തിന്റെ തുടക്കത്തിൽ സ്ത്രീകളിൽ നിരക്ക് ഏറ്റവും കൂടുതലായിരുന്നപ്പോൾ, പുരുഷന്മാരിൽ ജൂലൈ ആദ്യവാരത്തിലായിരുന്നു ഉയർച്ച. കഴിഞ്ഞ വർഷം ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടെ എല്ലാ പ്രായ ഗ്രൂപ്പുകളിലുമുള്ള ആത്മഹത്യാ നിരക്ക് 1999നുശേഷം ഏറ്റവും ഉയർന്ന നിലയിലെത്തി.
ഇത് ഒരു ഭയാനക അവസ്ഥയാണ് എന്ന് മാനസികാരോഗ്യ ചാരിറ്റി സംഘടനയായ മൈൻഡിന്റെ നയനിർമ്മാണ മാനേജർ ജെമ്മ ബേൺ പ്രതികരിച്ചു. മാനസികാരോഗ്യ ചികിത്സക്ക് ഉണ്ടാകുന്ന കാലതാമസവും പുറത്തുവന്ന വിവരങ്ങളുമായി ബന്ധമുണ്ടന്ന അഭിപ്രായം ശക്തമാണ്. ഒട്ടേറെ കുട്ടികൾ ഇപ്പോൾ മാനസികാരോഗ്യ ചികിത്സയ്ക്കായി കാത്തിരിക്കുകയാണ്; ഇവരിൽ നാലിൽ ഒരാൾക്ക് രണ്ടുവർഷത്തിലേറെ കാത്തിരിക്കേണ്ടി വരുന്നു. സർക്കാർ മാനസികാരോഗ്യ പ്രതിസന്ധിയുടെ വലുപ്പം തിരിച്ചറിയുകയും വേണമെന്ന് അവർ ആവശ്യപ്പെട്ടു.
Leave a Reply