ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബ്രിട്ടൻ ഇന്ന് സി പി റ്റി പി പി യിൽ അംഗമാകും. സിപി റ്റിപി പി യിൽ അംഗമാകുന്നതോടെ രാജ്യത്തെ വ്യാപാര വ്യവസായ മേഖലകളിൽ ഒട്ടേറെ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓസ്ട്രേലിയ, ബ്രൂണെ കാനഡ, ചിലി, ജപ്പാൻ, മലേഷ്യ, മെക്സിക്കോ, ന്യൂസിലാൻഡ് , സിംഗപ്പൂർ, വിയറ്റ്നാം എന്നിവയാണ് നിലവിലെ 11 സിപി റ്റി പി പി അംഗങ്ങൾ. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറുകളിൽ ഒന്നാണ് സിപി റ്റിപിപി . യുകെയും കൂടി ഇതിന്റെ ഭാഗമാകുന്നതിലൂടെ അംഗരാജ്യങ്ങൾക്കിടയിൽ മൊത്തം 11 ട്രില്യൺ പൗണ്ട് ജിഡിപി ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

സി പി റ്റി പി പിയിലെ അംഗത്വം ബ്രിട്ടന് യൂറോപ്യൻ യൂണിയൻ അംഗത്വത്തിന് തുല്യമായ രീതിയിലുള്ള സാമ്പത്തിക ഉന്നമനത്തിന് കാരണമാകുമെന്നാണ് വിദഗ്ധഭിപ്രായം. ബ്രിട്ടൻ കരാറിൽ അംഗമാകുന്നതോടെ അമേരിക്കയും സിപിറ്റി പി പി യിലേക്ക് വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2017 ജനുവരിയിൽ ഡൊണാൾഡ് ട്രംപ് അധികാരത്തിൽ പ്രവേശിച്ചപ്പോൾ അമേരിക്ക പ്രസ്തുത കരാറിൽ നിന്ന് പിൻവാങ്ങിയിരുന്നു. ചൈന, തായ്‌വാൻ, ഇക്വഡോർ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും സിപിറ്റിപിപിയിൽ ചേരാൻ അപേക്ഷിച്ചിട്ടുണ്ട്.

പുതിയ വ്യാപാര കരാർ നടപ്പിലാക്കുന്നതോടെ ബ്രിട്ടീഷ് വിപണിയിൽ ബീഫ്,പന്നിയിറച്ചി തുടങ്ങിയ ഭക്ഷണസാധനങ്ങൾക്ക് വില കുറയാനുള്ള സാധ്യത സാധാരണക്കാർക്ക് പ്രയോജനകരമാകും. വർദ്ധിച്ച വ്യാപാര അവസരങ്ങളാണ് സിപിറ്റിപിപിയിലെ അംഗത്വത്തോടെ യുകെയ്ക്ക് ലഭ്യമാകുന്നത്. അതായത് 500 ദശലക്ഷം ആളുകളുടെ വിപണിയിലേക്കാണ് രാജ്യം പ്രവേശിക്കുന്നത്. ഇത് കയറ്റുമതി വർധിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ചയ്ക്കും ഇടയാക്കും.