ലണ്ടന്‍: ചെറുപ്പക്കാരുടെയും കുട്ടികളുടെയും ആത്മഹത്യാ നിരക്ക് വര്‍ദ്ധിക്കുന്നത് പരീക്ഷക്കാലത്താണെന്ന് പഠനം. പരീക്ഷാ ഫലം മെച്ചപ്പെടുത്താന്‍ ഇവര്‍ക്കു മേലുണ്ടാകുന്ന സമ്മര്‍ദ്ദം മാനസിക പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. 35 വയസിനു താഴെ പ്രായമുള്ളവരിലെ ആത്മഹത്യകള്‍ ഇല്ലാതാക്കാന്‍ പരിശ്രമിക്കുന്ന പാപ്പിറസ് എന്ന ചാരിറ്റി നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തല്‍ ഉള്ളത്. 25 വയസിനു താഴെ പ്രായമുള്ളവരില്‍ ആത്മഹത്യക്ക് അടിയന്തര കാരണമായി മാറുന്നത് മിക്കവാറും പരീക്ഷകളാണെന്ന് പഠനം വ്യക്തമാക്കുന്നു.

ആത്മഹത്യകളുടെ കാരണങ്ങള്‍ പലപ്പോഴും സങ്കീര്‍ണ്ണമാണ്. എന്നാല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാരണങ്ങളും സമ്മര്‍ദ്ദങ്ങളും പലപ്പോഴും ഇവയ്ക്ക് നിര്‍ണ്ണായക കാരണമാകാറുണ്ടെന്ന് പഠനം പറയുന്നു. ഇംഗ്ലണ്ടില്‍ മാത്രം 25 വയസില്‍ താഴെ പ്രായമുള്ള ശരാശരി 96 പേരെങ്കിലും ഏപ്രില്‍, മെയ് കാലയളവില്‍ ആത്മഹത്യക്ക് ശ്രമിക്കാറുണ്ട്. സെപ്റ്റംബറിലാണ് പിന്നീട് ഈ നിരക്ക് കൂടുന്നത്. യൂണിവേഴ്‌സിറ്റി പ്രവേശനങ്ങള്‍ നടക്കുന്ന ഈ കാലയളവില്‍ 88 പേരെങ്കിലും ശരാശരി ആത്മഹത്യക്ക് ശ്രമിക്കുന്നു.

2014-15ല്ഡ ആത്മഹത്യ ചെയ്ത 20 വയസില്‍ താഴെ പ്രായമുള്ള 145 പേരുടെ ഇന്‍ക്വസ്റ്റില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് 63 പേര്‍ക്കും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള സമ്മര്‍ദ്ദങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. ഇവരില്‍ മൂന്നിലൊരാളുടെയെങ്കിലും ആത്മഹത്യ പരീക്ഷാക്കാലയളവിലോ, പരീക്ഷയ്ക്കു മുമ്പോ, ഫലം കാത്തിരിക്കുന്ന വേളയിലോ ആയിരുന്നു നടന്നതെന്നും പഠനം സൂചിപ്പിക്കുന്നു.