ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്ത്യൻ വംശജയായ ഹർഷിത ബ്രെല്ലയുടെ (24) കൊലപാതകത്തിന് ഒരു വർഷം പിന്നിടുമ്പോഴും പ്രതിയായ ഭർത്താവ് പങ്കജ് ലമ്പയെ പിടികൂടാനാകാത്തതിൽ കുടുംബം വിമർശനവുമായി മുന്നോട്ട് വന്നു . യുകെയിൽ വെച്ചാണ് ഹർഷിത ബ്രെല്ല കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം നവംബർ 14 – ന് ലണ്ടനിലെ ഇൽഫോർഡിൽ ഒരു കാറിന്റെ ബൂട്ടിൽ നിന്നാണ് ഹർഷിതയുടെ മൃതദേഹം കണ്ടെത്തിയത്. യുകെയും ഇന്ത്യയും അന്വേഷണത്തിൽ ഗൗരവതരമായ നീക്കങ്ങൾ കാണിച്ചില്ലെന്നാണ് ഡൽഹിയിൽ താമസിക്കുന്ന അവളുടെ കുടുംബം ആരോപിക്കുന്നത്.

കൊലപാതകത്തിന് ദിവസങ്ങൾ മുമ്പ് ഭർത്താവിനെതിരെ ഹർഷിത നൽകിയ ഗാർഹിക പീഡന പരാതിയിൽ യുകെ പൊലീസ് വേണ്ട രീതിയിൽ ഇടപെട്ടില്ലെന്നാണ് കുടുംബത്തിന്റെ മറ്റൊരു ആരോപണം. നോർത്താംപ്റ്റൺഷയർ പോലീസിലെ നാല് ഉദ്യോഗസ്ഥർക്കെതിരെ ഇൻഡിപ്പെൻഡന്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്റ്റ് (IOPC) അന്വേഷണം പൂർത്തിയാക്കി. ഹർഷിതയെ ലൈംഗികമായും മാനസികമായും സാമൂഹികമായും പീഡിപ്പിച്ചുവെന്ന വിവരങ്ങൾ അവൾ എഴുതി വെച്ച കുറിപ്പിൽ വ്യക്തമാണ്. ഇന്ത്യൻ വംശജയായ ഹർഷിതയോടുള്ള സുരക്ഷാ വീഴ്ച വിദേശ വിദ്യാർത്ഥികളും തൊഴിലാളികളും നേരിടുന്ന പ്രതിസന്ധിയെയാണ് ചൂണ്ടിക്കാട്ടുന്നതെന്നും കുടുംബം ആരോപിക്കുന്നു.

പ്രതി പങ്കജ് ലമ്പ ഇന്ത്യയിലേക്ക് ഒളിച്ചു രക്ഷപ്പെട്ടതായാണ് യുകെ പോലീസിന്റെ നിഗമനം. ഗുരുഗ്രാമിൽ ഇയാളെ കണ്ടതായി കുടുംബത്തിന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും അന്വേഷണത്തിൽ ഇന്ത്യൻ അധികൃതരും ഗൗരവമായി ഇടപെട്ടില്ലെന്ന് കുടുംബം ആരോപിക്കുന്നു . ഡൽഹി പൊലീസ് ബന്ധുക്കളെ അറസ്റ്റ് ചെയ്തെങ്കിലും പ്രതിയെ കണ്ടെത്താനായിട്ടില്ല. “മകൾക്കുള്ള നീതി ലഭിക്കുന്നതുവരെ ഞങ്ങൾക്ക് സമാധാനം ഇല്ലെന്നും പോരാട്ടം തുടരുമെന്നും ഹർഷിതയുടെ മാതാവ് പറഞ്ഞു.











Leave a Reply