Kids
സോഷ്യല്‍ മീഡിയ ഉപയോഗം ഒട്ടേറെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു ഇതുവരെ പുറത്തുവന്ന പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പുതിയ പഠനം പറയുന്നത് സോഷ്യല്‍ മീഡിയ ഉപയോഗം കുട്ടികളുടെ സന്തുഷ്ടി ഇല്ലാതാക്കുന്നില്ലെന്നാണ്. കുട്ടികളെ സോഷ്യല്‍ മീഡിയ ഉപയോഗം വളരെ ചെറിയ തോതില്‍ മാത്രമേ പ്രതികൂലമായി ബാധിക്കുന്നുള്ളുവെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് കണ്ടെത്തിയത്. ജീവിതത്തെ സന്തോഷത്തോടെ നോക്കിക്കാണുന്നതില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും സോഷ്യല്‍ മീഡിയ പ്രതികൂലമായി ബാധിക്കുന്നില്ല. എന്നാല്‍ അസംതൃപ്തി മൂലം സോഷ്യല്‍ മീഡിയ ഉപയോഗം കുറയ്ക്കുന്നവരില്‍ ഏറെയും പെണ്‍കുട്ടികളാണെന്നും പഠനം പറയുന്നു. വളരെ ചുരുങ്ങിയ തോതിലാണെങ്കിലും സോഷ്യല്‍ മീഡിയ ഉപയോഗം വരുത്തുന്ന പ്രതികൂല ഫലങ്ങള്‍ പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികളെയാണ് ഏറെയും ബാധിക്കുന്നതെന്നും പഠനം കണ്ടെത്തി. 99.75 ശതമാനം ചെറുപ്പക്കാരിലും ലൈഫ് സാറ്റിസ്ഫാക്ഷന്‍ സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ടുള്ളതല്ലെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. ആന്‍ഡി പ്രൈബില്‍സ്‌കി പറയുന്നു. കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്ത പലതും സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകുമെന്നത് ശരിയാണെന്നും എന്നാല്‍ ചെറുപ്പക്കാര്‍ ദുര്‍ബലരാകുന്നത് മറ്റു ചില പശ്ചാത്തലങ്ങള്‍ മൂലമാകാമെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതിനെക്കുറിച്ച് മാതാപിതാക്കള്‍ വിഷമിക്കേണ്ടതില്ലെന്നാണ് ഗവേഷക സംഘം പറയുന്നത്. പകരം അവരുടെ സോഷ്യല്‍ മീഡിയ അനുഭവം എന്തായിരുന്നു എന്നത് അവരുമായി സംസാരിക്കുകയാണ് വേണ്ടത്. ആശയവിനിമയം ശക്തമാകുക എന്നതിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും ഗവേഷകര്‍ പറയുന്നു.
കുട്ടികളില്‍ അസ്വസ്ഥതയും ഉന്മാദവുമുണ്ടാക്കുന്ന സീരിയല്‍ ബാര്‍ വിപണിയില്‍ ലഭ്യമാണെന്ന് മുന്നറിയിപ്പ് നല്‍കി സ്‌കൂള്‍. സെന്‍ട്രല്‍ ലണ്ടനിലെ ഹോള്‍ബോണിലുള്ള സെയിന്റ് ആല്‍ബാന്‍സ് പ്രൈമറി ആന്‍ഡ് നഴ്‌സറി സ്‌കൂള്‍ ആണ് ഇതേക്കുറിച്ച് മുന്നറിയിപ്പു നല്‍കുന്ന കത്ത് രക്ഷിതാക്കള്‍ക്ക് അയച്ചത്. ആസ്‌ട്രോസ്‌നാക്ക്‌സ് എന്ന പേരിലുള്ള സീരിയല്‍ ബാറിനെക്കുറിച്ചാണ് പരാമര്‍ശിച്ചിരിക്കുന്നത്. പല നിറങ്ങളിലുള്ള സീരിയല്‍ ബാറുകളടങ്ങിയ ഈ സ്‌നാക്ക് ഒരു പര്‍പ്പിള്‍ പ്ലാസ്റ്റിക് പാക്കേജിലാണ് ലഭിക്കുന്നത്. ഒരു അന്യഗ്രഹജീവിയുടെ കാര്‍ട്ടൂണ്‍ ചിത്രവും പാക്കറ്റിലുണ്ട്. കുട്ടികള്‍ക്ക് ഈ പാക്കറ്റ് നല്‍കാന്‍ ശ്രമിക്കുന്നവരെ ശ്രദ്ധിക്കണമെന്ന് ഹെഡ്ടീച്ചര്‍ റബേക്ക ഹാരിസ് പറഞ്ഞു. ഈ സ്‌നാക്ക് കഴിച്ചാല്‍ കടുത്ത അസ്വസ്ഥതകളും ഉന്മാദാവസ്ഥയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഈ വ്യാജ സ്‌നാക്കിനെക്കുറിച്ച് മെട്രോപോളിറ്റന്‍ പോലീസ് അന്വേഷണം നടത്തി വരികയാണെന്നും പോലീസാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതെന്നും കത്തില്‍ പറയുന്നു. ഐലിംഗ്ടണ്‍, ആര്‍ച്ച് വേ, ഹൈഗേറ്റ് എന്നിവിടങ്ങളിലാണ് നിലവില്‍ ഇതിനെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരിക്കുന്നത്. കാംഡെനിലും ഇത് ലഭിക്കാനിടയുണ്ട്. നിങ്ങളുടെ കുട്ടികള്‍ക്ക് ഇത് ആരെങ്കിലും നല്‍കുന്നുണ്ടോയെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് സ്‌കൂള്‍ നല്‍കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ഒരു വ്യാജ സ്‌നാക്ക് ബാര്‍ കുട്ടികള്‍ക്കിടയില്‍ വിതരണം ചെയ്യപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതായി മെറ്റ് പോലീസും സ്ഥിരീകരിച്ചു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇത് കഴിച്ച് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടവരുമായി പോലീസ് ബന്ധപ്പെട്ടിട്ടില്ലെന്നും മെറ്റ് പോലീസ് അറിയിച്ചു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് സ്‌കൂളുകള്‍ക്ക് ഇതേക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. സ്‌നാക്കിനുള്ളില്‍ കഞ്ചാവിന്റെ അംശം അടങ്ങിയിട്ടുണ്ടെന്നാണ് പോലീസ് വൃത്തങ്ങള്‍ അറിയിക്കുന്നതെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് ഇത് അടങ്ങിയിരിക്കുന്നതെന്നും മെയില്‍ റിപ്പോര്‍ട്ട് പറയുന്നു.
RECENT POSTS
Copyright © . All rights reserved