MEP
മെയ് 23 ഇന്ത്യയുടെ ഭാവി നിര്‍ണ്ണയിക്കുന്ന ദിവസമാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ അന്നാണ് പ്രഖ്യാപിക്കുന്നത്. എന്നാല്‍ യുകെയിലുള്ള ഇന്ത്യക്കാര്‍ക്ക് അന്ന് ഒരു തെരഞ്ഞെടുപ്പു ദിനമാണ്. മെയ് 23നാണ് യൂറോപ്യന്‍ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. 2014നു ശേഷം ആദ്യമായി യുകെയിലുള്ള യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് തങ്ങളുടെ മേഖലകളിലെ എംഇപിമാരെ തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കുന്ന തെരഞ്ഞെടുപ്പു കൂടിയാണ് നടക്കാന്‍ പോകുന്നത്. ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് ഈ എംഇപി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കേണ്ടതായി വരില്ലായിരുന്നു. എന്നാല്‍ ബ്രെക്‌സിറ്റ് തിയതി വീണ്ടും നീട്ടിയതോടെ യുകെയ്ക്ക് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കേണ്ടത് അനിവാര്യമായി മാറുകയായിരുന്നു. ഇതേത്തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ അവസാന നിമിഷ പ്രചാരണങ്ങളിലും സ്ഥാനാര്‍ത്ഥിപ്പട്ടിക തയ്യാറാക്കുന്ന തിരക്കിലുമാണ്. ഇന്‍ഡിപ്പെന്‍ഡന്റ് ഗ്രൂപ്പ് എന്ന് അറിയപ്പെട്ടിരുന്ന സംഘം പുതുതായി രൂപീകരിച്ച ചെയിഞ്ച് യുകെ എന്ന പാര്‍ട്ടി അവതരിപ്പിച്ച സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ മുന്‍ ടിവി അവതാരകന്‍ ഗാവിന്‍ എസ്ലര്‍, ബോറിസ് ജോണ്‍സണിന്റെ സഹോദരി റെയിച്ചല്‍ ജോണ്‍സണ്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. നൈജല്‍ ഫരാഷ് നേതൃത്വം നല്‍കുന്ന ബ്രെക്‌സിറ്റ് പാര്‍ട്ടി കണ്‍സര്‍വേറ്റീവ് ബാക്ക് ബെഞ്ചറായ ജേക്കബ് റീസ് മോഗിന്റെ സഹോദരി അനുന്‍സിയാറ്റ റീസ് മോഗിനെയും മുന്‍ മിനിസ്റ്റര്‍ ആന്‍ വിഡികൂംബിനെയും സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചിട്ടുണ്ട്. യുകെയില്‍ മെയ് 23ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ രാവിലെ 7 മണി മുതല്‍ രാത്രി 10 വരെയാണ് പോളിംഗ്. യുകെ, അല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ പൗരന്‍മാരായ, മെയ് 7ന് മുമ്പായി രജിസ്റ്റര്‍ ചെയ്ത 18 വയസു തികഞ്ഞവര്‍ക്കാണ് തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ അവകാശമുള്ളത്. നിങ്ങള്‍ക്ക് വോട്ടു ചെയ്യാന്‍ അനുവാദമുള്ള പോളിംഗ് സ്‌റ്റേഷനിലേ വോട്ടു ചെയ്യാന്‍ കഴിയൂ. ഏതു പോളിംഗ് സ്‌റ്റേഷനിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് അറിയാന്‍ തപാല്‍ മാര്‍ഗം ലഭിച്ച നിങ്ങളുടെ പോളിംഗ് കാര്‍ഡ് ഉപകരിക്കും. പോളിംഗ് കാര്‍ഡ് ലഭിച്ചിട്ടില്ലെങ്കില്‍ ലോക്കല്‍ അതോറിറ്റിയില്‍ അന്വേഷിക്കാവുന്നതാണ്. പോളിംഗ് കഴിഞ്ഞാലുടന്‍ തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും. അയര്‍ലന്‍ഡില്‍ 24നും ചെക്ക് റിപ്പബ്ലിക്, ലാത്വിയ, മാള്‍ട്ട, സ്ലോവാക്യ തുടങ്ങിയ രാജ്യങ്ങളില്‍ 25നും ബാക്കിയുള്ള രാജ്യങ്ങളില്‍ 26നുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതിനു ശേഷം മാത്രമേ ഫലം പുറത്തു വരികയുള്ളു.
ബ്രിട്ടനില്‍ നിന്നുള്ള എംഇപിമാരെ തെരഞ്ഞെടുക്കാതെ ബ്രെക്‌സിറ്റ് വൈകിപ്പിക്കല്‍ സാധ്യമാകില്ലെന്ന് ലീക്കായ രേഖകള്‍. എംഇപിമാരെ തെരഞ്ഞെടുത്ത് അയച്ചില്ലെങ്കില്‍ യുകെയുടെ നീട്ടിയ അംഗത്വ കാലാവധി ബ്രസല്‍സ് റദ്ദാക്കിയേക്കുമെന്നാണ് വിവരം. മാര്‍ച്ച് 29ന് അപ്പുറത്തേക്ക് മൂന്നു മാസത്തേക്ക് ബ്രെക്‌സിറ്റ് നീട്ടിവെച്ചാല്‍ അത് ഉപാധി രഹിതമായിരിക്കും. എന്നാല്‍ അതിനു ശേഷം കാലാവധി നീട്ടേണ്ടി വന്നാല്‍ യൂറോപ്യന്‍ പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ പങ്കെടുക്കേണ്ടി വരും. എംഇപിമാര്‍ യൂറോപ്യന്‍ പാര്‍ലമെന്റിലെ നടപടികളില്‍ പങ്കെടുക്കേണ്ടി വരുമെന്നതിനാലാണ് ഇത്. അംബാസഡര്‍മാരെ ഇക്കാര്യം അറിയിച്ചു കഴിഞ്ഞുവെന്നാണ് സൂചന. യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ദീര്‍ഘിപ്പിക്കാന്‍ ഒന്നിലേറെത്തവണ ആവശ്യപ്പെടാന്‍ ബ്രിട്ടന് കഴിയില്ലെന്നാണ് വിവരം. യൂറോപ്യന്‍ യൂണിയന്‍ അത് അംഗീകരിക്കാന്‍ ഇടയില്ലെന്ന് രേഖ പറയുന്നു. മെയ് മാസത്തില്‍ നടക്കുന്ന യൂറോപ്യന്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ പങ്കെടുക്കാതിരിക്കുകയും നോ ഡീല്‍ ബ്രെക്‌സിറ്റ് ഒഴിവാക്കുന്നതിനായി യൂറോപ്യന്‍ യൂണിയനില്‍ തുടരാന്‍ യുകെ ശ്രമിക്കുകയും ചെയ്താല്‍ അതിന് അംഗീകാരം ലഭിക്കാനുള്ള സാധ്യത വിരളമാണ്. ജൂലൈ 1ന് അപ്പുറം ഒരു കാലാവധി നീട്ടല്‍ സാധ്യമല്ലെന്നു തന്നെയാണ് വിവരം. അല്ലെങ്കില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നേരത്തേ തീരുമാനിച്ച തിയതിയില്‍ നടക്കാതിരിക്കണം. അതായത് യൂറോപ്യന്‍ പാര്‍ലമെന്റില്‍ പ്രാതിനിധ്യമില്ലെങ്കില്‍ ബ്രിട്ടന് ബ്രെക്‌സിറ്റ് നീട്ടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ സാധ്യമാകാതെ വരും. ശരിയായ രൂപമോ പ്രാതിനിധ്യമോ ഇല്ലാത്ത പാര്‍ലമെന്റിന്റെ നടപടി നിയമപരമായി ചോദ്യം ചെയ്യപ്പെട്ടേക്കാമെന്നതിനാലാണ് യൂറോപ്യന്‍ യൂണിയന്‍ ഇത്തരമൊരു മുന്‍കരുതല്‍ സ്വീകരിക്കുന്നതെന്നാണ് വിവരം. അടുത്ത വ്യാഴാഴ്ച നടക്കുന്ന യൂറോപ്യന്‍ സമ്മിറ്റില്‍ യൂകെ നല്‍കാനിരിക്കുന്ന ബ്രെക്‌സിറ്റ് എക്‌സ്റ്റെന്‍ഷന്‍ അപേക്ഷ സംബന്ധിച്ച് 27 യൂറോപ്യന്‍ രാജ്യങ്ങളുടെ തലവന്‍മാര്‍ ചര്‍ച്ച ചെയ്യും. തെരേസ മേയുടെ ഡീല്‍ മൂന്നാം വട്ടവും പരാജയപ്പെട്ടാല്‍ ജൂണ്‍ 30 വരെ ബ്രെക്‌സിറ്റ് നീട്ടാന്‍ യൂണിയനോട് ആവശ്യപ്പെടാന്‍ കോമണ്‍സ് വോട്ട് ചെയ്‌തേക്കും. തന്റെ ഡീല്‍ പരാജയപ്പെടുകയാണെങ്കില്‍ കൂടുതല്‍ നീളുന്ന എക്‌സ്റ്റെന്‍ഷന്‍ ആവശ്യമായേക്കുമെന്നാണ് തെരേസ മേയ് തന്റെ പാര്‍ട്ടിയിലെ റിബല്‍ എംപിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
RECENT POSTS
Copyright © . All rights reserved