RAC
കാര്‍ ബ്രേക്ക് ഡൗണായതിനെത്തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിക്ക് റോഡരികില്‍ കാത്തുനില്‍ക്കേണ്ടി വന്നത് 5 മണിക്കൂര്‍. ഹന്ന ലാംഗ്ടണ്‍ എന്ന 26 കാരിക്കാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. ആര്‍എസിയെ വിവരമറിയിച്ചിട്ടും തനിക്ക് സഹായം ലഭിക്കാന്‍ ഇത്രയും സമയം വേണ്ടി വന്നെന്ന് ഹന്ന പറയുന്നു. ഗര്‍ഭിണിയായതിനാല്‍ തനിക്ക് മുന്‍ഗണന ലഭിക്കേണ്ടതായിരുന്നു. റെസ്‌ക്യൂ വാഹനം 90 മിനിറ്റിനുള്ളില്‍ എത്തേണ്ടതായിരുന്നുവെന്നും ഹന്ന പറഞ്ഞു. പിന്നീട് ആര്‍എസി വാഹനം എത്തിയപ്പോള്‍ തനിക്കു മുന്നിലൂടെ പാഞ്ഞു പോകുകയായിരുന്നു. ഹസാര്‍ഡ് ലൈറ്റുകള്‍ തെളിച്ചിട്ടും അവര്‍ അത് ഗൗനിച്ചില്ല. ഇവരെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കാറിനരികില്‍ ആരും ഉണ്ടായിരുന്നില്ല എന്ന മറുപടിയാണ് ലഭിച്ചത്. കാര്‍ ഓടിച്ചു പോകാന്‍ കഴിയില്ല, പിന്നെ താന്‍ എവിടെ പോകാനാണ് എന്ന് ഹന്ന ചോദിക്കുന്നു. ഓടുന്നതിനിടയിലാണ് കാറിന്റെ ക്ലച്ച് തകരാറിലാണെന്ന് മനസിലായത്. കാര്‍ ഗിയറിലേക്ക് മാറ്റാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. 70 മൈല്‍ റോഡിന്റെ അരികിലായിരുന്നു താന്‍ നിന്നിരുന്നത്. ലോറികള്‍ പാഞ്ഞു പോകുമ്പോള്‍ തന്റെ കാര്‍ കുലുങ്ങുന്നുണ്ടായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് താന്‍ കാര്‍ റോഡരികില്‍ നിര്‍ത്തിയത്. വലിയൊരു അപകടത്തില്‍ നിന്നാണ് രക്ഷപ്പെട്ടതെങ്കിലും അത് വളരെ ഭയപ്പെടുത്തുന്ന അനുഭവമായിരുന്നെന്നും അവര്‍ പറഞ്ഞു. രാത്രിയായിരുന്നു, തണുപ്പ് വര്‍ദ്ധിച്ചു വരുന്നുണ്ടായിരുന്നു. കാറിലെ ഹീറ്റര്‍ തകരാറിലായിരുന്നു. തന്റെ കയ്യില്‍ ജാക്കറ്റും ഉണ്ടായിരുന്നില്ലെന്ന് ഹന്ന പറഞ്ഞു. A550യില്‍ വെല്‍ഷ് റോഡിലാണ് സംഭവമുണ്ടായത്. റോഡില്‍ ആരുമുണ്ടായിരുന്നില്ല. അതിനാല്‍ ഹന്ന കാറിനുള്ളില്‍ത്തന്നെ ഇരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബാങ്ക് ഹോളിഡേ ആയിരുന്നതിനാല്‍ നിരവധി ബ്രേക്ക് ഡൗണുകള്‍ കൈകാര്യം ചെയ്യാനുണ്ടായിരുന്നെന്നും തങ്ങളുടെ ജീവനക്കാര്‍ ഹന്നയുടെ കാര്യത്തില്‍ പ്രാമുഖ്യം കൊടുക്കേണ്ടതായിരുന്നെന്നും ആര്‍എസി വക്താവ് പറഞ്ഞു. ഹന്നയ്ക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നതായും വക്താവ് പറഞ്ഞു.
ലണ്ടന്‍: ഫിനാന്‍ഷ്യല്‍ കോണ്‍ഡക്ട് അതോറിറ്റി ഏര്‍പ്പെടുത്തിയ ചട്ടങ്ങള്‍ ലംഘിച്ച ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ നടപടി. ആര്‍എസിക്കെതിരെയാണ് നടപടി നിര്‍ദേശിച്ചിരിക്കുന്നത്. മുന്‍വര്‍ഷം ഉപഭോക്താക്കള്‍ അടച്ച തുകയും പോളിസി പുതുക്കുന്നതിന് എത്ര തുക വേണ്ടി വരുമെന്നതും വ്യക്തമായി കാണിച്ചിരിക്കണമെന്ന നിബന്ധനയാണ് ആര്‍എസി ലംഘിച്ചത്. പുതിയ നിരക്ക് കൂടുതലാണെങ്കില്‍ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ഓഫറുകള്‍ തേടാനുള്ള സൗകര്യമൊരുക്കുന്നതിനായാണ് ഈ നിബന്ധന ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് അയച്ച പോളിസി ലെറ്ററുകളില്‍ മുന്‍വര്‍ഷത്തെ പോളിസി തുകയും പുതുക്കാന്‍ എത്ര വേണ്ടി വരുമെന്നതും വ്യക്തമാക്കിയിട്ടില്ലായിരുന്നുവെന്ന് എഫ്‌സിഎ കണ്ടെത്തി. 1.2 മില്യനോളം വരുന്ന ഉപഭോക്താക്കളെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടുള്ള നടപടിയായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ നഷ്ടപരിഹാരത്തിന് അര്‍ഹരാണ്. വിശദാംശങ്ങള്‍ കത്തില്‍ കാണിക്കാതിരുന്നതിന് വിശദീകരണവുമായി ഉപഭോക്താക്കള്‍ക്ക് കത്തെഴുതിക്കൊണ്ടിരിക്കുകയാണ് ആര്‍എസി എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നഷ്ടപരിഹാരത്തിന് ഉപഭോക്താക്കള്‍ക്ക് അവകാശമുണ്ടെങ്കിലും ഏതു വിധത്തിലുള്ള നഷ്ടപരിഹാരമാണ് ലഭിക്കുക എന്ന കാര്യത്തില്‍ എഫ്‌സിഎ വിശദീകരണം നല്‍കിയിട്ടില്ല. ആരൊക്കെയായിരിക്കും നഷ്ടപരിഹാരത്തിന് അര്‍ഹരാകുക എന്ന കാര്യത്തിലും വ്യക്തമായ വിശദീകരണം ലഭിച്ചിട്ടില്ല. എന്നാല്‍ റീഫണ്ടുകള്‍ക്ക് സാധ്യതയുണ്ടെന്നാണ് സൂചന. ആര്‍എസി മാത്രമല്ല, മറ്റ് ഇന്‍ഷുറന്‍സ് കമ്പനികളും ചട്ടലംഘനം നടത്തിയിട്ടുണ്ടെന്നാണ് എഫ്‌സിഎ അറിയിക്കുന്നത്. കമ്പനികള്‍ ഇത് പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും എഫ്‌സിഎ ആവശ്യപ്പെടുന്നു. ശരിയായ വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് കരുതുന്ന ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഇന്‍ഷുറന്‍സ് കമ്പനികളോട് വിശദീകരണ ചോദിക്കാവുന്നതാണെന്നും ഏതെങ്കിലും വിധത്തില്‍ പണം തിരികെ ലഭിക്കാനുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താവുന്നതുമാണെന്ന് എഫ്‌സിഎ അറിയിക്കുന്നു. ബ്രേക്ക്ഡൗണ്‍ പോളിസി റിന്യൂവല്‍ ഡോക്യുമെന്റേഷനില്‍ എല്ലാ വിവരങ്ങളും കൃത്യമായി ചേര്‍ത്തിരുന്നെങ്കിലും പ്രധാനപ്പെട്ട ചില വിവരങ്ങള്‍ ചേര്‍ക്കാന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമായിട്ടുണ്ടെന്ന് ആര്‍എസി വക്താവ് പറഞ്ഞു. അവ ചേര്‍ക്കാന്‍ കമ്പനി ബാധ്യസ്ഥരാണെന്നും പരാതികളുള്ളവര്‍ക്ക് സമീപിക്കാവുന്നതാണെന്നും വക്താവ് വ്യക്തമാക്കി.
RECENT POSTS
Copyright © . All rights reserved