സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ജൂൺ ഒന്ന് മുതൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാനുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ തീരുമാനങ്ങൾക്കെതിരെ വൻ പ്രതിഷേധം. അധ്യാപക സംഘടനകളുമായി നടന്ന ചർച്ചയിൽ ഈ വിഷയത്തെ സംബന്ധിച്ച് വ്യക്തമായ ഒരു തീരുമാനം ഉണ്ടാക്കാൻ മന്ത്രിമാർക്ക് സാധിച്ചില്ല. രോഗബാധ കൂടുന്ന സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നത് ആശങ്കാജനകമാണെന്ന് ഡോക്ടർമാരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ലിവർപൂളിൽ ആണ് പ്രതിഷേധങ്ങൾ ഏറ്റവും ശക്തമായി ഉള്ളത്. ജൂൺ 15 വരെ ഒരു കാരണവശാലും തങ്ങളുടെ കുട്ടികളെ സ്കൂളുകളിലേക്ക് അയക്കുവാൻ കഴിയില്ലെന്ന നിലപാടിലാണ് രക്ഷകർത്താക്കൾ. പ്രധാനമന്ത്രിയുടെ തീരുമാനങ്ങൾക്കെതിരെ അദ്ധ്യാപക-രക്ഷകർത്ത സംഘടനകളും, രാഷ്ട്രീയ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട് കൊറോണ കേസുകളുടെ എണ്ണം കുറയുന്നതുവരെ സ്കൂളുകൾ തുറക്കാനുള്ള തീരുമാനം എടുക്കരുത് എന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനും അറിയിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ലോക്ക് ഡൗൺ പൂർണ്ണമായി നീക്കരുതെന്ന് ബ്രിട്ടനോട് വേൾഡ് ഹെൽത്ത് ഓർഗനൈസേഷനും ആവശ്യപ്പെട്ടിട്ടുണ്ട്.

കുട്ടികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും അപകടം വരുന്ന ഒരു തീരുമാനങ്ങളും എടുക്കുകയില്ലെന്ന് മേയർ ജോ ആൻഡേഴ്സൺ അറിയിച്ചു. ഇംഗ്ലണ്ട് ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ ജെന്നി ഹാരിസ് ഗവണ്മെന്റിന്റെ തീരുമാനത്തെ അനുകൂലിക്കുന്ന നിലപാട് ആണ് എടുത്തത്. നൂറു കുട്ടികളുള്ള ഒരു സ്കൂളിൽ, രോഗമുള്ളവർ വളരെ കുറവായിരിക്കും എന്നും, കുറച്ചുകഴിയുമ്പോൾ ഈ എണ്ണം വീണ്ടും കുറയുമെന്നും അവർ ഉറപ്പ് പറഞ്ഞു.

ഇന്നലെ 384 പേർകൂടി മരണപ്പെട്ടതോടെ ബ്രിട്ടനിലെ മൊത്തം മരണനിരക്ക് 33, 998 ആയി ഉയർന്നു. 236, 711 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

പല സ്കൂളുകളുടെയും പ്രധാന അധ്യാപകരും തങ്ങളുടെ ആശങ്കകൾ രേഖപ്പെടുത്തിയിട്ടുണ്ട്. സർക്കാർ ഈ തീരുമാനം മാറ്റുമോ എന്ന് അദ്ധ്യാപക രക്ഷകർത്ത സംഘടനകളും ഉറ്റുനോക്കുകയാണ്.