ആധുനിക ശാസ്ത്ര ഗവേഷണ വിജയങ്ങള്‍ക്കായി മനുഷ്യരും പരീക്ഷണ വസ്തുക്കളാക്കപ്പെടുമെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ഗുരുതര രോഗ ബാധിതരായവര്‍ ഇത്തരം പരീക്ഷണങ്ങള്‍ക്കാവശ്യമായ ‘ഗിനിപ്പന്നികള്‍’ ആയേക്കുമെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. യു.കെയില്‍ തന്നെ നിലനില്‍ക്കുന്ന ‘കംപാഷനേറ്റ് യൂസ്’ എന്ന നിയമത്തിന്റെ ആനുകൂല്യം മുതലെടുത്താണ് ഇത്തരം ശാസ്ത്ര ഗവേഷണങ്ങള്‍ സാധ്യമാകുന്നത്. പ്രസ്തുത നിയമത്തിന്റെ അടിസ്ഥാനത്തില്‍ വരാന്‍ പോകുന്ന അപകടത്തെക്കുറിച്ച് ബോധ്യപ്പെടുത്തിയതിന് ശേഷം രോഗിയുടെ സമ്മതമുണ്ടെങ്കില്‍ സര്‍ക്കാര്‍ അംഗീകൃതമല്ലാത്ത ചികിത്സാരീതികള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല.

ജീവിതത്തിലേക്ക് ഒരിക്കലും തിരികെ വരില്ലെന്ന് ഏതാണ്ട് ഉറപ്പായ രോഗികളിലാണ് ഇത്തരം പരീക്ഷണങ്ങള്‍ നടക്കുന്നത്. ജീവന്‍ ഭീഷണി നിലനില്‍ക്കുന്ന രോഗികളില്‍ സമ്മതമുണ്ടെങ്കില്‍ ഇത്തരം അംഗീകൃതമല്ലാത്ത ചികിത്സരീതികള്‍ ഉപയോഗിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് നിയമ തടസവുമില്ല. എന്നാല്‍ രോഗികളോടുള്ള ഇത്തരം സമീപനം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് വിദഗദ്ധരുടെ അഭിപ്രായം. ഗവേഷണത്തിലും ചികിത്സയിലും ഒരേപോലെ പ്രവര്‍ത്തിക്കുന്നവര്‍ ഇത്തരം ചികിത്സാ രീതികള്‍ പ്രയോഗിക്കുന്നത് ഒട്ടും അംഗീകരിക്കാനാവില്ല. രോഗികളെ ഗിനിപ്പന്നികളാക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. ഗവേഷണ താല്‍പ്പര്യങ്ങള്‍ മാത്രമാണ് ഇത്തരം പ്രവൃത്തികള്‍ക്ക് പിന്നിലെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

മുന്‍ ഹെല്‍ത്ത് മിനിസ്റ്ററും എംപിയുമായ നോര്‍മാന്‍ ലാംപ് ‘കംപാഷനേറ്റ് യൂസ്’ നിയമത്തില്‍ റിവ്യൂ ആവശ്യപ്പെട്ടിരുന്നു. അപകടരമായ രീതിയില്‍ ഇത്തരം പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു റിവ്യു. വിഷയത്തില്‍ റിവ്യു വളരെ അത്യാവശ്യമാണ്. നിയമം കൃത്യതയോടെയാണോ ഉപയോഗിക്കപ്പെടുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്. ഇതില്‍ ചില അപകട സാധ്യതകള്‍ ഉള്ളതായി വളരെ വ്യക്തമാണെന്നും സയന്‍സ് ആന്റ് ടെക്‌നോളജി ഹെല്‍ത്ത് കമ്മറ്റി ചെയര്‍ കൂടിയായ ലാംപ് വ്യക്തമാക്കി.