ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിൽ ട്രാഫിക് പിഴ ഈടാക്കുന്നതിൽ വൻ വർദ്ധനവ് ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. വിവിധ ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ ചുമത്തുന്ന പിഴയിൽ 53 ശതമാനം വർദ്ധനവ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത് . ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ ആണ് തലസ്ഥാനത്തെ പാതകളിലെ ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്നതിന് മേൽ നോട്ടം വഹിക്കുന്നത്.


2023 – 24 സാമ്പത്തിക വർഷത്തിൽ വിവിധ ഗതാഗത നിയമ ലംഘനങ്ങൾക്ക് 89.3 മില്യൺ ആണ് പിഴയായി ഈടാക്കിയത് . എന്നാൽ 2018 – 19 -ൽ ഇത് 56.8 മില്യൺ മാത്രമായിരുന്നു എന്ന് കണക്കുകൾ കാണിക്കുന്നു. കൂടുതൽ ഫലവത്തായ സിസിടിവി ക്യാമറകൾ ഉപയോഗിക്കുന്നത് ചെറിയ നിയമലംഘനങ്ങൾ പോലും കണ്ടുപിടിക്കാൻ സഹായിക്കുന്നതാണ് പിഴ തുക ഉയരാൻ ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ 138 മില്യൺ പൗണ്ട് ലാഭം ഉണ്ടാക്കിയതായാണ് വാർഷിക റിപ്പോർട്ടിൽ ചൂണ്ടി കാണിച്ചിരിക്കുന്നത്.


കർശനമായ ഗതാഗത നിയമങ്ങൾ പാലിക്കുന്ന രാജ്യമാണ് യുകെ. എന്നാൽ ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ ഡ്രൈവർമാരിൽ നിന്ന് അനാവശ്യമായി പിഴ ഈടാക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. 2022 – ൽ ട്രാൻസ്പോർട്ട് ഫോർ ലണ്ടന്റെ പെനാൽറ്റി ചാർജ് 130 പൗണ്ടിൽ നിന്ന് 160 പൗണ്ട് ആയി വർധിപ്പിച്ചിരുന്നു. റോഡ് നിയമങ്ങൾ നടപ്പിലാക്കുന്നതിലുപരി ട്രാൻസ്പോർട്ട് ഫോർ ലണ്ടന് വരുമാനം ഉണ്ടാക്കാൻ ഡ്രൈവർമാരെ ആവശ്യമാണെന്നാണ് ഈ വിഷയത്തിൽ ബ്രിട്ടീഷ് മോട്ടറിങ്ങ് അസോസിയേഷൻ പ്രതികരിച്ചത് .