ലണ്ടന്‍: തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരണത്തിനായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ശ്രമങ്ങള്‍ തുടരുന്നതിനിടെ ക്വീന്‍സ് സ്പീച്ച് അടുത്ത ബുധനാഴ്ച നടത്തുമെന്ന് പ്രഖ്യാപനം. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുമായി നടന്നുവരുന്ന ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി ഇപ്പോഴും ഇല്ലാത്തതിനാലാണ് സര്‍ക്കാര്‍ രൂപീകരണം വൈകുന്നത്. സര്‍ക്കാര്‍ നിലവില്‍ വന്നില്ലെങ്കിലും ക്വീന്‍സ് സ്പീച്ച് ഇനിയും വൈകിക്കണ്ട എന്ന നിലപാടിലാണ് കോമണ്‍സ് നേതാവ് ആന്‍ഡ്രിയ ലീഡ്‌സം സ്പീച്ചിന്റെ തിയതി പ്രഖ്യാപിച്ചത്.

അതേസമയം ഡിയുപിയുമായി സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെതിരെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും അധികാര പങ്കാളിത്തം ലക്ഷ്യം വെച്ചുകൊണ്ടുള്ള നീക്കമാണ് ഇവര്‍ ചെറുക്കുന്നത്. ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരു നിഷ്പക്ഷ കണ്‍വീനര്‍ എന്ന സ്ഥാനത്ത് നില്‍ക്കുമെന്ന് ഉറപ്പ് നല്‍കുന്ന ഗുഡ്‌ഫ്രൈഡേ കരാറിനു വിരുദ്ധമായിരിക്കും ഈ ഉടമ്പടിയെന്ന് സിന്‍ ഫെയിന്‍ നേതാവ് ജെറി ആഡംസ് പറഞ്ഞ.

ഡിയുപിയുമായുള്ള ചര്‍ച്ചകളില്‍ ഇതേവരെ അന്തിമ തീരുമാനത്തില്‍ എത്താന്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് ആയിട്ടില്ല. ഇതോടെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ നേരത്തേ പ്രഖ്യാപിച്ചതില്‍ നിന്ന് രണ്ടു ദിവസത്തിനു ശേഷം നടക്കുന്ന ക്വീന്‍സ് സ്പീച്ചില്‍ സര്‍ക്കാര്‍ നയങ്ങള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളിക്കാനാകില്ലെന്നാണ് കരുതുന്നത്.