മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്തിരുന്ന വിനോദ സഞ്ചാരികളുടെ കാർ കോട്ടയം കുറുപ്പന്തറയിലെ തോട്ടിൽ വീണു. കാർ യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച പുലർച്ചെ മൂന്നു മണിയോടെ ഹൈദരാബാദ് സ്വദേശികളാണ് അപകടത്തിൽ പെട്ടത്. യാത്രക്കാരെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷപ്പെടുത്തി.

മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നത്. കടവ് പാലത്തിന് എത്തുന്നതിന് മുമ്പായി രണ്ട് പ്രധാനപ്പെട്ട റോഡുകളാണുള്ളത്. തോടിന്റെ വശത്തുകൂടിയുള്ള റോഡും ആലപ്പുഴയിലേക്കുള്ള റോഡും. പാലത്തിനു സമീപമുള്ള റോഡിൽ നിന്ന് ഗൂഗിൾ മാപ്പ് നിർദേശം അനുസരിച്ച് വണ്ടി തിരിച്ചപ്പോഴാണ് കാർ തോട്ടിലേക്ക് വീണത്. യാത്രക്കാരുടെ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തുകയായിരുന്നു.

ആലപ്പുഴയിലേക്കുള്ള റോഡ് പലപ്പോഴും ​ഗൂ​ഗിൾ മാപ്പിൽ കാണിക്കാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മഴയുണ്ടായിരുന്നതിനാൽ തോട്ടിൽ നല്ല ഒഴുക്കുണ്ടായിരുന്നു. കൃത്യ സമയത്തെ നാട്ടുകാരുടെയും പോലീസിന്റെയും ഇടപ്പെടലിൽ യാത്രികരെ രക്ഷിക്കാൻ കഴിഞ്ഞു. അതേസമയം കാർ ഒഴുകിപ്പോയി. കാർ തോട്ടിൽ നിന്ന് കയറ്റാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിക്കുന്നവർ ഇവിടെ അപകടത്തിൽ പെടുന്നത് തുടർക്കഥയാണെന്ന് പ്രദേശവാസികൾ പറയുന്നു.