യെമനില്‍ വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനെന്നപേരില്‍ നടക്കുന്ന കോടികളുടെ പണപ്പിരിവ് വന്‍ തട്ടിപ്പെന്നു കേന്ദ്രസര്‍ക്കാരിനു സംശയം. നിമിഷപ്രിയയ്‌ക്കു വേണ്ടി കുടുംബവുമായി ചര്‍ച്ച ചെയ്‌തെന്ന് അവകാശപ്പെട്ടു രംഗത്തുവരുന്ന കെ.എ. പോള്‍, ജേക്കബ് ചെറുവള്ളി, സാമുവല്‍ ജെറോം തുടങ്ങിയവരുടെ നീക്കങ്ങളിലാണു കേന്ദ്രം സംശയം പ്രകടിപ്പിക്കുന്നത്.
സാമൂഹികമാധ്യമങ്ങള്‍ വഴി കോടികളുടെ പണപ്പിരിവിനാണ് ഇവര്‍ ശ്രമിക്കുന്നത്. പണപ്പിരിവ് തട്ടിപ്പാണെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കിയിട്ടും പിന്മാറിയിട്ടില്ല. നിമിഷപ്രിയയുടെ മോചനനീക്കം പ്രതിസന്ധിയിലാകുന്ന സാഹചര്യമാണു നിലവിലുള്ളതെന്നാണു വിവരം. കേന്ദ്ര സര്‍ക്കാരിന് മാത്രമേ ഇനിയെന്തെങ്കിലും ചെയ്യാനാകൂവെന്നു മധ്യസ്‌ഥ ചര്‍ച്ചകള്‍ക്കു ചുക്കാന്‍ പിടിച്ച കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ ഉള്‍പ്പടെയുള്ളവര്‍ വ്യക്‌തമാക്കി.
നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിയശേഷം തുടര്‍നടപടികളില്‍ അനിശ്‌ചിതത്വം തുടരുകയാണ്. ദയാധനം സംബന്ധിച്ചു കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ഒത്തുതീര്‍പ്പില്‍ എത്തിയിട്ടില്ല. ഇതിനിടെയാണു ഗ്ളോബല്‍ പീസ് ഇനീഷ്യേറ്റീവ് സ്‌ഥാപകന്‍ കെ.എ. പോള്‍ കടന്നുവന്നത്. നിമിഷപ്രിയയ്‌ക്കുവേണ്ടി ആക്ഷന്‍ കൗണ്‍സില്‍ ശക്‌തമായ ഇടപെടല്‍ നടത്തുമ്ബോള്‍ പോളിനു പിന്തുണ നല്‍കുന്ന സമീപനമാണു നിമിഷപ്രിയയുടെ ഭര്‍ത്താവ് ടോമി സ്വീകരിക്കുന്നത്.
ഇതോടെ ‘സേവ് നിമിഷപ്രിയ’ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തനം നിര്‍ത്തുമെന്നും അറിയിച്ചിരുന്നു. ആക്ഷന്‍ കൗണ്‍സിലിനെതിരേ നിലപാട് സ്വീകരിക്കുന്ന ആളാണ് പോള്‍. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ഇടപെടലുകളില്‍നിന്നു കാന്തപുരത്തേയും അഡ്വ. സുഭാഷ് ചന്ദ്രനേയും വിലക്കണം എന്നാവശ്യപ്പെട്ട് പോള്‍ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്‌തിരുന്നു.
ഇത്തരത്തില്‍ നിലപാട് സ്വീകരിക്കുന്ന പോളിനൊപ്പം നിമിഷപ്രിയയുടെ കുടുംബം നിലകൊള്ളുന്ന സാഹചര്യത്തില്‍ ഇനിയും മുന്നോട്ടുപോകേണ്ടതില്ലെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ വ്യക്‌തമാക്കുന്നത്.
Leave a Reply