തമിഴ്‌നാട് കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉദ്പാദനത്തില്‍ ലോകത്തെ മുന്‍നിരയിലേക്കുള്ള കുതിപ്പിലാണെന്ന് പഠനം. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എനര്‍ജി ഇക്കണോമിക്‌സ് ആന്‍ഡ് ഫിനാന്‍ഷല്‍ അനാലിസിസിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പ്രതിപാദിച്ചിരിക്കുന്നത്. 2027ഓടെ തമിഴ്‌നാട്ടില്‍ ഉദ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ പകുതിയും സീറോ എമിഷന്‍ രീതിയിലായിരിക്കുമെന്നാണ് പഠനം പറയുന്നത്. സൗരോര്‍ജ്ജം, കാറ്റില്‍ നിന്നുള്ള വൈദ്യുതി എന്നിവയ്ക്കാണ് പ്രാമുഖ്യം.

7.85 ജിഗാവാട്ട്‌സ് വൈദ്യുതിയാണ് തമിഴ്‌നാട് ഇപ്പോള്‍ കാറ്റില്‍ നിന്ന് മാത്രം ഉദ്പാദിപ്പിക്കുന്നത്. ഡെന്‍മാര്‍ക്ക്, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ ഉദ്പാദിപ്പിക്കുന്നതിലും കൂടുതലാണ് ഇത്. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ഇത് ഇരട്ടിയാകുമെന്നാണ് റിപ്പോര്‍ട്ട് പ്രവചിക്കുന്നത്. സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന്റെ നിരക്ക് ആറ് മടങ്ങായി ഉയരുകയും ഉദ്പാദനം 13.5 ജിഗാവാട്ട്‌സായി വര്‍ദ്ധിക്കുകയും ചെയ്യും. അതായത് തമിഴ്‌നാടിന്റെ മൊത്തം വൈദ്യുതി ഉദ്പാദനത്തിന്റെ 67 ശതമാനവും പുനര്‍നിര്‍മിക്കാവുന്ന ഊര്‍ജ്ജ സ്രോതസുകളില്‍ നിന്നായിരിക്കുമെന്ന് ചുരുക്കം.

ഇപ്പോള്‍ കടത്തില്‍ മുങ്ങി നില്‍ക്കുന്ന തമിഴ്‌നാടിന്റെ ഊര്‍ജ്ജ മേഖലയ്ക്ക് ഇത് വന്‍ ഉണര്‍വായിരിക്കും നല്‍കുക. എന്നാല്‍ ഇതിന്റെ ഗുണഫലം ലഭിക്കണമെങ്കില്‍ തമിഴ്‌നാട് അതിന്റെ ഊര്‍ജ്ജ മേഖലയില്‍ പരിഷ്‌കരണങ്ങള്‍ക്ക് തയ്യാറാകണമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഓസ്‌ട്രേലിയയേക്കാള്‍ മൂന്ന് മടങ്ങ് ജനസംഖ്യയുള്ള തമിഴ്‌നാട് കാര്‍ബണ്‍ പുറന്തള്ളലില്ലാത്ത ഊര്‍ജ്ജ സ്രോതസുകളിലൂടെ വളര്‍ന്നു വരുന്ന സാമ്പത്തിക വ്യവസ്ഥകളില്‍ മാതൃകയാകണമെന്ന നിര്‍ദേശമാണ് റിപ്പോര്‍ട്ട് മുന്നോട്ടു വെക്കുന്നത്.