ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണ സംഘം കൂടുതല്‍ നിയമനടപടികളിലേക്ക്. പോക്‌സോ സ്വഭാവമുള്ള വെളിപ്പെടുത്തലില്‍ കേസെടുക്കാനാണ് നീക്കം. വെളിപ്പെടുത്തതില്‍ വീണ്ടും മൊഴിയെടുക്കാതെ നേരിട്ട് കേസെടുക്കാനാണ് തീരുമാനം.

ഗൗരവസ്വഭാവമുള്ള മറ്റ് 20 മൊഴികളില്‍ പരാതിക്കാരെ കാണും. മൊഴി നല്‍കിയവരുടെ താല്‍പര്യംകൂടി അനുസരിച്ചാകും കേസെടുക്കുക. ഇവരുടെ പുതിയ മൊഴി ലഭിച്ചാല്‍ കേസെടുക്കാനാണ് എസ്.ഐ.ടി യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്.

യഥാര്‍ത്ഥ റിപ്പോര്‍ട്ടിന് 3896 പേജുകളുണ്ട്. പൂര്‍ണമായ പേരും മേല്‍വിലാസവും വെളിപ്പെടുത്താത്തവരെ കണ്ടെത്താന്‍ സാംസ്‌കാരിക വകുപ്പിന്റെയോ റിപ്പോര്‍ട്ട് തയാറാക്കിയ ഹേമ കമ്മിറ്റി അംഗങ്ങളുടെയോ സഹായം തേടും.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന മൊഴികള്‍ അന്വേഷണ സംഘത്തിലെ അംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതിന്റെ പകര്‍പ്പ് എടുക്കാന്‍ അനുവാദമില്ല. മുഴുവന്‍ മൊഴികളും എല്ലാവര്‍ക്കും നല്‍കിയിട്ടില്ലെന്നാണ് വിവരം.