ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ∙ യുകെയിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥി വായ്പാ നിബന്ധനകളിൽ വരുന്ന മാറ്റങ്ങൾ കടുത്ത ആശങ്കയാണ് രക്ഷിതാക്കളിലും വിദ്യാർത്ഥികളിലും ഉളവാക്കിയിരിക്കുന്നത് . നിലവിലെ തിരിച്ചടവ് സംവിധാനം നീതിയുക്തവും യുക്തിസഹചവുമാണെന്ന് ചാൻസലർ റേറ്റൽ റീവ്സ് ആവർത്തിക്കുമ്പോൾ, സാമ്പത്തിക വിദഗ്ധർ അതിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. 2026 മുതൽ ട്യൂഷൻ ഫീസിലും തിരിച്ചടവ് വ്യവസ്ഥകളിലും പണപ്പെരുപ്പം അടിസ്ഥാനമാക്കിയുള്ള വർധനവ് നടപ്പാക്കുമെന്ന സൂചനയാണ് വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തുന്നത്.

യുകെയിൽ ട്യൂഷൻ ഫീ ലോൺ സർവകലാശാലകൾക്ക് നേരിട്ട് നൽകുന്നതും, താമസം–ഭക്ഷണം അടക്കമുള്ള ചെലവുകൾക്കായി മെയിന്റനൻസ് ലോൺ വിദ്യാർഥികളുടെ അക്കൗണ്ടിലേയ്ക്ക് നൽകുന്നതുമാണ് രീതി. ഇംഗ്ലണ്ടിൽ നിലവിൽ £9,535 ആയിരിക്കുന്ന ട്യൂഷൻ ഫീസ് 2026 മുതൽ ഏകദേശം £9,900 കടക്കുമെന്നാണ് റിപ്പോർട്ടുകൾ. മെയിന്റനൻസ് ലോൺ കുടുംബവരുമാനത്തെ ആശ്രയിച്ചുള്ള ‘മീൻസ് ടെസ്റ്റഡ്’ സംവിധാനത്തിലൂടെയാണ് അനുവദിക്കുന്നത്. 2028 മുതൽ കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് £1,000 വരെ ഗ്രാന്റ് പുനഃസ്ഥാപിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

പഠനം പൂർത്തിയാക്കി നിശ്ചിത വരുമാനപരിധിക്ക് മുകളിൽ ശമ്പളം ലഭിക്കുമ്പോഴാണ് തിരിച്ചടവ് ആരംഭിക്കുക. അധിക വരുമാനത്തിന്റെ 9 ശതമാനമാണ് ശമ്പളത്തിൽ നിന്ന് സ്വമേധയാ ഈടാക്കുന്നത്. പലിശ വായ്പ എടുത്ത ദിവസം മുതൽ ബാധകമാകും. നിശ്ചിത കാലാവധി കഴിഞ്ഞാൽ ബാക്കി തുക സർക്കാർ എഴുതിത്തള്ളുന്നതാണ് മറ്റൊരു പ്രത്യേകത. ഈ കാലാവധി ഇംഗ്ലണ്ടിൽ 40 വർഷവും, വെയിൽസ്, സ്കോട്ട് ലൻഡ് എന്നിവിടങ്ങളിൽ 30 വർഷവും, നോർത്തേൺ അയർലൻഡിൽ 25 വർഷവുമാണ് .











Leave a Reply