ന്യൂഡൽഹി: ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെയധികം ദുരന്തപൂർണമായ സംഭവമായിരുന്നു രാജ്യത്തിന്റെ വിഭജനം. നിരവധി പേർ മരണമടയുകയും അതിലേറെപേർ ആലംബഹീനരും അനാഥരുമായ ദാരുണമായ ചരിത്ര സംഭവം.എന്നാൽ അന്ന് രാജ്യം നേരിട്ടതിലും വലിയ ദുരന്തമാണ് കൊവിഡ് രണ്ടാം തരംഗം രാജ്യത്തുണ്ടാക്കിയതെന്ന റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നു. വാഷിംഗ്ടൺ ആസ്ഥാനമായുള‌ള സെന്റർ ഫോർ ഗ്ലോബൽ ഡെവലപ്‌മെന്റ് തയ്യാറാക്കിയ ‘കൊവിഡ് കാലത്തെ ഇന്ത്യയുടെ കൂടിയ മരണനിരക്കിന്റെ മൂന്ന് കണക്കുകൾ’ എന്ന് പേര് നൽകിയ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ്.

ഇന്ത്യയുടെ മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് അരവിന്ദ് സുബ്രഹ്‌മണ്യനും ഈ റിപ്പോ‌ർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി. വീടുകൾ തോറുമുള‌ള പരിശോധനകൾ, സീറോ സർവെ, ഔദ്യോഗിക വിവരങ്ങൾ ഇവ ചേർത്ത് നടത്തിയ പഠനത്തിലാണ് കൊവിഡ് രാജ്യത്ത് സൃഷ്‌ടിച്ച ആഘാതം വ്യക്തമാകുന്നത്.രാജ്യത്തെ മരണനിരക്കിൽ വലിയ അന്തരമാണ് പഠനത്തിൽ കാണുന്നത്. പത്ത് ലക്ഷം മുതൽ 60 ലക്ഷം വരെയാണിത്. 34 മുതൽ 49 ലക്ഷം വരെയെന്നാണ് കേന്ദ്രസ‌ർക്കാർ കണക്കാക്കുന്നത്. എന്നാൽ ശരിയായ മരണനിരക്ക് സർക്കാർ നൽകുന്ന കണക്കിലും വളരെ കൂടുതലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

‘ശരിയായ മരണസംഖ്യ ദശലക്ഷ കണക്കിനാണ്. ആയിരക്കണക്കിന് അല്ല. വിഭജനത്തിനും സ്വാതന്ത്ര്യത്തിനും ശേഷം ഏറ്റവും വലിയ ആൾനാശം ഇതുതന്നെയെന്നതിൽ സംശയമില്ല.’ റിപ്പോർട്ടിൽ പറയുന്നു. ഔദ്യോഗിക കണക്കായ നാല് ലക്ഷത്തെക്കാൾ വളരെക്കൂടുതലാണ് മരണമടഞ്ഞതെന്ന് റിപ്പോർട്ട് തയ്യാറാക്കിയവർ വ്യക്തമാക്കുന്നു.ഒന്നാം കൊവിഡ് തരംഗം രാജ്യത്ത് ശക്തമായിരുന്നില്ലെന്നാണ് പൊതുവെ കരുതിയിരുന്നത്. എന്നാൽ ഒന്നാം തരംഗവും രണ്ടാം തരംഗവും രാജ്യത്ത് നാശമുണ്ടാക്കി. 20 ലക്ഷം പേരെങ്കിലും ആ സമയത്ത് മരണമടഞ്ഞിരിക്കാമെന്നാണ് റിപ്പോർട്ടിലെ സൂചന. ഒന്നാം തരംഗത്തിന്റെ ദുരന്ത തോത് മനസിലാക്കുന്നതിലെ പരാജയം രണ്ടാമത് വലിയ തോതിന് കാരണമായെന്നും റിപ്പോർട്ടിൽ അനുമാനിക്കുന്നു.

വീടുകൾ തോറുമുള‌ള കൺസ്യൂമർ പിരമിഡ് ഹൗസ്‌ഹോൾഡ് സർവെ പഠനത്തിലൂടെ രാജ്യത്ത് 49 ലക്ഷം അധികം മരണങ്ങളാണ് കണക്കാക്കുന്നത്. ഔദ്യോഗിക രേഖകൾ പ്രകാരം നടത്തിയ പഠനത്തിൽ കണ്ടെത്തിയത് 34 ലക്ഷം മരണങ്ങളാണ് എന്നാലിത് ഏഴ് സംസ്ഥാനങ്ങളിലേത് മാത്രമാണ്. സീറോ പ്രിവൈലൻസ് സർവെയിൽ രണ്ട് തരംഗങ്ങളിലും 15 മുതൽ 24 ലക്ഷം വരെ മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്.