ലണ്ടന്‍: ബ്രെക്‌സിറ്റില്‍ പിന്തുണയ്ക്കായി തെരേസ മെയ് യൂണിയന്‍ ലീഡേഴ്‌സിനെ സമീപിച്ചു. അടുത്തയാഴ്ച്ച നടക്കാനിരിക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി മെയ് നടത്തുന്ന നീക്കങ്ങള്‍ നിര്‍ണായകമാണ്. തൊഴിലാളി അവകാശങ്ങളുമായി ബന്ധപ്പെട്ട് ലേബര്‍ മു്‌ന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പാലിക്കുമെന്ന് മെയ് എം.പിമാര്‍ക്ക് ഉറപ്പ് നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. വിമത നീക്കത്തെയും സ്വന്തം പാര്‍ട്ടിയിലുള്ള ചോര്‍ച്ചയും വിനയാകുമെന്ന് വ്യക്തമായതോടെയാണ് പുതിയ നീക്കത്തിനായി മെയ് ഒരുങ്ങുന്നത്. ബ്രെക്സിറ്റ് രാജ്യത്തുണ്ടാക്കിയ ആഴമേറിയ മുറിവുകള്‍ ഇല്ലാതാക്കാന്‍ പൊതു തെരഞ്ഞെടുപ്പാണ് ഏക മാര്‍ഗ്ഗമെന്ന് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അധികാരത്തിലെത്തിയാല്‍ യൂറോപ്യന്‍ യൂണിയനുമായി ഗുണകരമായ ഒരു ഉടമ്പടി സാധ്യമാക്കാന്‍ ലേബര്‍ ശ്രമിക്കുമെന്നും കോര്‍ബിന്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് ലേബറിന്റെ പിന്തുണ നേടാനുള്ള കരുനീക്കങ്ങള്‍ തെരേസ മേയ് ആരംഭിച്ചിരിക്കുന്നത്. ബ്രെക്സിറ്റ് കുരുക്ക് അഴിക്കാന്‍ ഒരു പൊതുതെരഞ്ഞെടുപ്പിനായി തെരേസ മേയ്ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്താനും ലേബര്‍ പദ്ധതിയിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ലേബറിന്റെ പിന്തുണ പൂര്‍ണമായും ഉറപ്പാക്കാന്‍ മെയ്ക്ക് കഴിയില്ലെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. കണ്‍സര്‍വേറ്റീവ് എംപിമാര്‍ ഷാഡോ മിനിസ്‌റ്റേഴ്‌സുമായി ചര്‍ച്ചകള്‍ നടത്തുന്നതായിട്ടും റിപ്പോര്‍ട്ടുകളുണ്ട്. യു.കെയുടെ ചരിത്രത്തില്‍ തന്നെ നിര്‍ണായക രാഷ്ട്രീയ നിക്കങ്ങളാകും വരാന്‍ പോകുന്നത്.

ജെറമി കോര്‍ബനുമായി അടുത്ത് നില്‍ക്കുന്ന നേതാക്കളുമായി മെയ് സംസാരിച്ചു കഴിഞ്ഞിട്ടുണ്ട്. കോര്‍ബിന്റെ അഭിപ്രായം കൂടി വ്യക്തമായാല്‍ ബ്രെക്‌സിറ്റിന്റെ ഭാവിയെക്കുറിച്ച് ഏകദേശം ധാരണയാകും. നോ-ഡീല്‍ ബ്രെക്സിറ്റിലേക്ക് ബ്രിട്ടന്‍ നീങ്ങുന്നത് ഗവണ്‍മെന്റിന്റെ പരാജയമാണെന്ന് ടോറി വിമത എംപിമാര്‍ ആരോപിച്ചിരുന്നു. ഇതിനെ സുപ്രധാന നീക്കമെന്നാണ് ലേബര്‍ വിശേഷിപ്പിച്ചത്. വിമതരുടെ അഭിപ്രായങ്ങള്‍ക്ക് ലേബര്‍ പിന്തുണ നല്‍കിയ സാഹചര്യത്തില്‍ ലേബര്‍ എം.പിമാര്‍ മെയ്‌ക്കൊപ്പം നില്‍ക്കുമോയെന്ന് വ്യക്തമല്ല. മുതിര്‍ന്ന അംഗങ്ങള്‍ ഉള്‍പ്പെടെ 20 ടോറി വിമതരാണ് നിലവില്‍ സര്‍ക്കാരിനെ പഴിചാരുന്നത്. നോ-ഡീല്‍ ബ്രെക്സിറ്റുണ്ടായാല്‍ നികുതികള്‍ വര്‍ദ്ധിക്കുന്നത് തടയാനുള്ള ഫിനാന്‍സ് ബില്ലിലെ ഭേദഗതി കഴിഞ്ഞ ദിവസം എംപിമാര്‍ പാസാക്കിയിരുന്നു.