ന്യൂസ് ഡെസ്ക്, മലയാളം യുകെ
തെറ്റിദ്ധാരണയുടെ പുറത്ത് യുകെയിൽ നടന്ന അഴിമതി വിവാദത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. തെറ്റായ സോഫ്റ്റ്‌വെയറിൽ നിന്നുള്ള ഡേറ്റയുടെ അടിസ്ഥാനത്തിൽ നൂറുകണക്കിന് ആളുകളെ പ്രോസിക്യൂട്ട് ചെയ്‌ത പോസ്റ്റ് ഓഫീസ് ഹൊറൈസൺ അഴിമതി യുകെയിലെ ഏറ്റവും വലിയ നീതി ലംഘനം ആണ്. തെറ്റുകൾ ഒന്നും ചെയ്യാതെ ആരോപണ വിധേയർ ആയതിൻെറ മനോവിഷമത്തിൽ പതിമൂന്ന് പേർ ജീവൻ ഒടുക്കിയെന്നാണ് കണ്ടെത്തൽ. അഴിമതിയുടെ വാർത്തകൾ പുറത്ത് വന്നത് പൊതുജന രോഷത്തിന് കാരണമായിരുന്നു.
1999നും 2015നും ഇടയിലാണ് ആയിരത്തോളം ബ്രാഞ്ച് മാനേജർമാർ തെറ്റായി പ്രതിചേർക്കപ്പെട്ടത്. ഇതിൽ പലരും കടക്കെണിയിൽ ആവുകയും ചെയ്‌തു. സംഭവത്തിൽ എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക അന്വേഷണ റിപ്പോർട്ടിന്റെ ആദ്യ ഭാഗം ജൂലൈ 8 ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചു. ‘ഹൊറൈസൺ’ എന്ന സോഫ്റ്റ്‌വെയറിനു സംഭവിച്ച പിഴവുമൂലം സെയിൽസ് അക്കൗണ്ടിങ് സംവിധാനം താറുമാറായതാണെന്നു തിരിച്ചറിയാതെ, പോസ്റ്റ് ഓഫിസ് ജീവനക്കാർ പണം തട്ടിയെന്ന് അധികൃതർ തെറ്റിദ്ധരിക്കുകയായിരുന്നു. തെറ്റായ അക്കൗണ്ടിംഗിനും മോഷണത്തിനും നിരവധി സബ്-പോസ്റ്റ്മാസ്റ്റർമാരെ ജയിലിലടച്ചു.
2017-ൽ, 555 സബ്-പോസ്റ്റ്മാസ്റ്റർമാരുടെ ഒരു സംഘം പോസ്റ്റ് ഓഫീസിനെതിരായ നിയമനടപടി സ്വീകരിച്ചു. 2019-ൽ, ഗ്രൂപ്പിന് 58 മില്യൺ പൗണ്ട് നഷ്ടപരിഹാരം നൽകാൻ പോസ്റ്റ് ഓഫീസ് സമ്മതിച്ചു. എന്നാൽ പണത്തിന്റെ ഭൂരിഭാഗവും നിയമപരമായ ചെലവുകൾക്കായി ഉപയോഗിക്കേണ്ടി വന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ടിവി ഷോ ആയ മിസ്റ്റർ ബേറ്റ്സ് vs ദി പോസ്റ്റ് ഓഫീസ് എന്ന ഷോയിലൂടെയാണ് യുകെ നീതിന്യായ സംവിധാനത്തിനു പറ്റിയ വലിയ പിഴവായി കുപ്രസിദ്ധി നേടിയ സംഭവത്തിലെ യഥാർഥ വസ്തുതകൾ ലോകമറിഞ്ഞത്. ഇതിന് പിന്നാലെ സർക്കാർ നിയമനടപടി നേരിടേണ്ടി വന്ന ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകി.
Leave a Reply