ന്യൂസ് ഡെസ്ക് മലയാളം യുകെ

പ്രായമായവരും രോഗഗ്രസ്തരുമായ ലക്ഷക്കണക്കിന് ആളുകൾ വീടുകളിൽ മാസ്ക് ധരിക്കണമെന്ന നിർദ്ദേശം പിൻവലിക്കാൻ ഗവൺമെൻറ് തീരുമാനിച്ചു. കോവിഡ് – 19 ഏറ്റവും കൂടുതൽ അപകടകരമായി ബാധിക്കാൻ സാധ്യതയുള്ള ദുർബല വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് വേണ്ടിയായിരുന്നു ഈ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നത്. രോഗവ്യാപനവും ആശുപത്രികളിലെ കോവിഡ് രോഗികളുടെ എണ്ണവും താരതമ്യേന കുറഞ്ഞതാണ് പുതിയ തീരുമാനം കൈക്കൊള്ളാൻ ഗവൺമെൻറിനെ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഏകദേശം 4 ദശലക്ഷം ആളുകൾ രാജ്യത്ത് വീടുകളിൽ മുഖാവരണം അണിഞ്ഞാണ് കഴിയുന്നത്.

വീടുകളിൽ മുഖാവരണം ധരിക്കുന്നത് ഒഴിവായെങ്കിലും ദുർബല വിഭാഗത്തിൽപ്പെട്ട ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യാൻ പാടില്ല എന്നും സാധ്യമാണെങ്കിൽ വീട്ടിൽ നിന്ന് ജോലി ചെയ്യാനുമാണ് ഇപ്പോഴും നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. എൻഎച്ച്എസിൻെറ കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിൽ 3.8 ദശലക്ഷവും വെയിൽസിൽ130,000 ഉം മാസ്ക് ധരിക്കുന്ന രോഗികളുണ്ട്. ഇന്നലെ രാജ്യത്ത് 56 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. 4,040 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്.