തിരുവനന്തപുരത്ത് 17കാരന്റെ മരണത്തില്‍ സുഹൃത്തുക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി മാതാവ് രംഗത്ത്. പെരുമാതുറയില്‍ ഇര്‍ഫാന്റെ മരണത്തില്‍ ഉമ്മ റജിലയാണ് പരാതിയുമായി രംഗത്തെത്തിയത്.

സുഹൃത്തുക്കള്‍ എന്തോ മണപ്പിച്ചു എന്നും അതിന് ശേഷമാണ് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നും മകന്‍ പറഞ്ഞതായി റജില പറയുന്നു. മകന് അമിത അളവില്‍ മയക്കുമരുന്നു നല്‍കിയെന്നാണ് ഉമ്മ റജിലയുടെ പരാതി.ഇന്നലെ വൈകുന്നേരം ആറു മണിയോടെയാണ് സംഭവം.

ഒരു സുഹൃത്താണ് ഇര്‍ഫാനെ വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ട് പോയതെന്ന് ഉമ്മ വ്യക്തമാക്കി. ഒരു മണിക്കൂറിന് ശേഷം വൈകീട്ട് ഏഴുമണിയോടെ ഇര്‍ഫാനെ വീട്ടിനടുത്ത് ഉപേക്ഷിച്ച് ഇവര്‍ കടന്നുകളഞ്ഞെന്നും റജിലയുടെ പരാതിയില്‍ പറയുന്നു.

മകന്‍ അവശനായാണ് വീട്ടിലെത്തിയത്. പിന്നാലെ ഇര്‍ഫാന്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു, ശക്തമായ ഛര്‍ദ്ദിയുമുണ്ടായി. ഇതോടെ മകനെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി. എന്നാല്‍ അവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വീട്ടിലേക്ക് മടക്കി അയച്ചു. വീട്ടില്‍ എത്തിയെങ്കിലും ഇര്ഫാന്റെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു.

മെഡിക്കല്‍ കോളേജിലെത്തിച്ചപ്പോഴേക്കും ഇര്ഫാന്‍ മരിച്ചു. മകന്റെ മരണത്തിന് കാരണമെന്താണെന്ന് അറിയണമെന്നും സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും ഉമ്മ റജില ആവശ്യപ്പെട്ടു.