തിരുവനന്തപുരത്ത് സുഹൃത്തുക്കളെ തലയ്ക്കടിച്ച് കൊന്ന പ്രതി പോലീസില്‍ കീഴടങ്ങി. മാറനല്ലൂരിനടുത്ത് മൂലകോണത്ത് താമസിക്കുന്ന പക്രു എന്നു വിളിക്കുന്ന സന്തോഷും സജീഷുമാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അരുണ്‍ രാജ് എന്നയാളാണ് ഇരുവരെയും കൊലപ്പെടുത്തിയത്.

ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. കൊലയ്ക്ക് ശേഷം പ്രതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. സന്തോഷിന്റെ വീട്ടില്‍ വച്ചാണ് കൊലനടന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ള മൂന്ന് പേരും ഒരുമിച്ചിരുന്ന മദ്യപിച്ചെന്നും അതിനിടെയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെ ജാക്കി ലിവര്‍ കൊണ്ടാണ് അരുണ്‍ ഇരുവരുടെയും തലക്കടിച്ചത്. കൊല്ലപ്പെട്ട സന്തോഷും സജീഷും പാറമടയിലെ തൊഴിലാളികളും പ്രതി അരുണ്‍ രാജ് അലങ്കാര പണികള്‍ ചെയ്യുന്നയാളുമാണ്. കൊല്ലപ്പെട്ട സന്തോഷ് കൊലപാതക കേസില്‍ പ്രതിയാണ്. ഇരട്ടക്കൊലയ്ക്ക് ശേഷം അരുണ്‍ രാജ് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.