ഷൊർണൂർ: വൻകരകൾക്കപ്പുറത്തു നിന്നു വിവാഹ സാക്ഷാത്കാരം ഓൺലൈനിൽ. നിശ്ചയിച്ചുറപ്പിച്ച സമയത്തു വരനു കോവിഡ് യാത്രാവിലക്കു മൂലം നാട്ടിലെത്താനാകാതിരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ അനുമതിയോടെ അപൂർവ വിവാഹം. വരണമാല്യമില്ലാതെ ന്യൂസീലൻഡിലിരുന്ന് വിഡിയോ കോൺഫറൻസിലൂടെ ഷൊർണൂർ കവളപ്പാറ ഉത്സവിൽ റിട്ട. കാനറ ബാങ്ക് ഉദ്യോഗസ്ഥൻ രാജവത്സലന്റെയും ഉഷയുടെയും മകൻ ആർ. വൈശാഖും ചെങ്ങന്നൂർ കാരയ്ക്കാട് കോട്ട അമ്പാടിയിൽ ലക്ഷ്മണൻ നായരുടെയും എം.ജെ. ശ്രീലതയുടെയും മകൾ ഡോ. ലിനു ലക്ഷ്മിയും വിവാഹിതരായി. ആലപ്പുഴ ജില്ലാ റജിസ്ട്രാർ അജിത് സാം ജോസഫ്, ചെങ്ങന്നൂർ സബ് റജിസ്ട്രാർ ഇൻചാർജ് സുരേഷ്കുമാർ എന്നിവരുടെ സാന്നിധ്യം വിഡിയോ കോൺഫറൻസിലുണ്ടായതോടെ ഔദ്യോഗിക നടപടിക്രമങ്ങളും പൂർത്തിയായി. വിവാഹ റജിസ്റ്ററിൽ വധു ലിനുവും വരനു വേണ്ടി പിതാവ് രാജവത്സലനുമാണ് ഒപ്പു വച്ചത്. ഇതിന് ന്യൂസീലൻഡ് ഇന്ത്യൻ എംബസി വഴിയുള്ള സത്യവാങ്മൂലവും ഹാജരാക്കിയിരുന്നു. കഴിഞ്ഞ വർഷം മാർച്ച് 20നായിരുന്നു ഇവരുടെ വിവാഹനിശ്ചയം.

WhatsApp Image 2024-12-09 at 10.15.48 PM

ന്യൂസീലൻഡ് ക്രൈസ്റ്റ് ചർച്ചിൽ പ്രോസസിങ് എൻജിനീയറായ വൈശാഖ് തുടർന്നു ജോലിസ്ഥലത്തേക്കു മ‍ടങ്ങി. ഇതിനിടെ കോവിഡ് രണ്ടാം തരംഗം വന്നതോടെ വൈശാഖിനു നാട്ടിലെത്താൻ സാധിക്കാതായി. പാലാരിവട്ടം റിനൈ മെഡിസിറ്റിയിൽ ക്ലിനിക്കൽ ഫാർമസിസ്റ്റായ ലിനു കാര്യങ്ങൾ വിശദമാക്കി ഹൈക്കോടതിയെ സമീപിച്ചതോടെയാണു വെർച്വൽ വിവാഹത്തിന് അനുമതി ലഭിച്ചത്. ന്യൂസീലൻഡിലെ യാത്രാവിലക്ക് അവസാനിക്കുന്നതോടെ നാട്ടിലെത്തി ബന്ധുക്കളുടെ സാന്നിധ്യത്തിൽ വിവാഹ സൽക്കാരവുമുണ്ടാകും.