ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ മൂവായിരത്തിലധികം ആളുകൾ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ജോൺസൺ & ജോൺസനെതിരെ നിയമനടപടി ആരംഭിച്ചു. കമ്പനി വർഷങ്ങളോളം ആസ്ബസ്റ്റോസ് മാലിന്യം കലർന്ന ടാൽക്കം പൗഡർ വിൽപന നടത്തിയെന്നും അതിന്റെ ഫലമായി തങ്ങളോ കുടുംബാംഗങ്ങളോ ഒവേറിയൻ ക്യാൻസർ അല്ലെങ്കിൽ മെസോതെലിയോമ പോലുള്ള രോഗങ്ങൾക്ക് ഇരയായെന്നും ആണ് അവർ ആരോപിക്കുന്നത്. ഈ പരാതികൾ ലണ്ടനിലെ ഹൈക്കോടതിയിലാണ് നിലവിൽ സമർപ്പിച്ചിരിക്കുന്നത്.
ലോകത്ത് വ്യാപാരാടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന ടാൽക്കിന്റെ ഖനികളിൽ പലതും ആസ്ബസ്റ്റോസ് അടങ്ങിയവയാണ് എന്നും, ജോൺസൺ & ജോൺസൺ അതറിയാമായിരുന്നിട്ടും സത്യങ്ങൾ മറച്ചുവെച്ച് ഉൽപ്പന്നം വിൽപന തുടർന്നുവെന്നുമാണ് പരാതിക്കാരുടെ അഭിഭാഷകൻ മൈക്കൽ റോളിൻസൺ കെ സി കോടതിയിൽ സമർപ്പിച്ച രേഖകളിൽ പറയുന്നത്. കൂടാതെ കമ്പനി നിയന്ത്രണ ഏജൻസികളിൽ സ്വാധീനം ചെലുത്തുകയും, അപകടസാധ്യത കുറച്ച് കാണിക്കുന്ന പഠനങ്ങൾക്ക് ധനസഹായം നൽകുകയും ചെയ്തതായി ആരോപണം ഉണ്ട്.
എന്നാൽ ജോൺസൺ & ജോൺസൻ്റെയും അതിന്റെ ഉപകമ്പനിയായ കെൻവ്യൂയയും ആരോപണങ്ങൾ തള്ളി. ബേബി പൗഡറിൽ ഉപയോഗിച്ചിരുന്ന പദാർത്ഥങ്ങൾ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിച്ചുള്ളവയും ക്യാൻസറുമായി ബന്ധമില്ലാത്തതുമാണ് എന്നാണ് കമ്പനി വാദക്കുന്നത് . 2023 മുതൽ ടാൽക്ക് മാറ്റി അതിനു പകരം കോർൺസ്റ്റാർച്ച് ഉപയോഗിക്കുന്നതായി ആണ് കമ്പനി അഭിഭാഷകർ കോടതിയിൽ പറഞ്ഞത്.
Leave a Reply