ന്യൂസ് ഡെസ്ക്, മലയാളം യുകെ

രഹസ്യമായി ശേഖരിച്ച ഡേറ്റ ചോർന്നതിന് പിന്നാലെ ആയിരക്കണക്കിന് അഫ്ഗാനികളെ യുകെ സർക്കാരിൻെറ രഹസ്യ പദ്ധതിയുടെ ഭാഗമായി യുകെയിലേയ്ക്ക് മാറ്റിയെന്ന് റിപ്പോർട്ട്. താലിബാൻ ഏറ്റെടുത്തതിനുശേഷം യുകെയിലേക്ക് മാറാൻ അപേക്ഷിച്ച അഫ്ഗാനികളുടെ പേരുകൾ, ബന്ധപ്പെടാനുള്ള വിവരങ്ങൾ, കുടുംബ വിവരങ്ങൾ എന്നിവ അടങ്ങിയ ഒരു സ്പ്രെഡ്‌ഷീറ്റ് പ്രതിരോധ മന്ത്രാലയത്തിലെ (MoD) ഉദ്യോഗസ്ഥൻ തെറ്റായി ഇമെയിൽ ചെയ്തതിന് പിന്നാലെയാണ് 2022 ഫെബ്രുവരിയിൽ വിവരങ്ങൾ ചോർന്നത്.

2023 ഓഗസ്റ്റിൽ ഒരു ഫേസ്ബുക്ക് ഗ്രൂപ്പിൽ ചില ഡാറ്റ പ്രത്യക്ഷപ്പെട്ടപ്പോഴാണ് സർക്കാർ വിവരങ്ങൾ ചോർന്നത് തിരിച്ചറിഞ്ഞത്. വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഇവ ആളുകളുടെ ജീവൻ അപകടത്തിലാക്കുമെന്ന് ഭയന്ന്, ഒമ്പത് മാസങ്ങൾക്ക് ഉള്ളിൽ സർക്കാർ ഇവരെ യുകെയിലേയ്ക്ക് മാറ്റുകയായിരുന്നു. ഇതുവരെ, ഈ പദ്ധതിയുടെ ഭാഗമായി 4,500 അഫ്ഗാനികളെയാണ് യുകെയിലേക്ക് മാറ്റിയിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിവരങ്ങൾ ചോർന്നതും മാറ്റി പാർപ്പിക്കുന്നതും മറച്ചുവയ്ക്കാൻ, സർക്കാർ ഒരു സൂപ്പർ-ഇൻജക്ഷൻ ഓർഡർ നേടുകയും ചെയ്‌തു. സൂപ്പർ-ഇൻജക്ഷൻ മൂലം വിവരങ്ങൾ ചോർന്നതായോ കോടതിയിൽ നിന്ന് സർക്കാർ സൂപ്പർ-ഇൻജക്ഷൻ ഓർഡർ നേടിയതായോ മാധ്യമങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ സാധിക്കില്ല. എന്നാൽ സുതാര്യതയെയും പൊതു ഉത്തരവാദിത്തത്തെയും കുറിച്ചുള്ള ആശങ്കകൾ കാരണം ഇന്നലെ ഹൈക്കോടതി ജഡ്ജി ഈ ഉത്തരവ് പിൻവലിച്ചു.

പ്രതിരോധ സെക്രട്ടറി ജോൺ ഹീലി വിവര ചോർച്ചയ്ക്ക് ഇരയായവരോട് ക്ഷമാപണം നടത്തുകയും സുരക്ഷിതമായ സർക്കാർ സംവിധാനങ്ങൾക്ക് പുറത്ത് ഒരു സ്പ്രെഡ്ഷീറ്റ് അയച്ചതുകൊണ്ടാണ് വിവരങ്ങൾ പുറത്ത് പോയതെന്നും സ്ഥിരീകരിച്ചു. സൈനികരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും എംപിമാരുടെയും പേരുകളും 600 അഫ്ഗാൻ സൈനികരുടെയും 1,800 കുടുംബാംഗങ്ങളുടെയും പേരുകൾ ചോർന്നതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആളുകളെ മാറ്റി താമസിപ്പിക്കുന്നതിന് യുകെ സർക്കാരിന് 400 മില്യൺ പൗണ്ടാണ് ചിലവായത്. ഇനിയും 400 മില്യൺ പൗണ്ട് കൂടി ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.