കൂടപ്പിറപ്പിന്റെ മൃതദേഹം കാണുവാന്‍ റെയില്‍വേ ട്രാക്കിലേക്ക് ഓടിയ സഹോദരിമാര്‍ ഷോക്കടിച്ച് മരിച്ചു. ബിഹാറിലെ പട്‌നയ്ക്കടുത്ത് സര്‍ഹാസ ജില്ലയിലാണ് ഈ ദാരുണമായ അപകടം സംഭവിച്ചത്. ഗ്രാമത്തിലെ ഡിബി റോഡില്‍ താമസിക്കുന്ന സന്തോഷ് ജെയ്‌സ്വാളിന്റെ മകനായ ഒമ്പത് വയസ്സുകാരന്‍ ചിരാഗിനെ കഴിഞ്ഞ 3 ദിവസമായി കാണ്‍മാനില്ലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് ചിരാഗിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കാണപ്പെട്ടത്. കുഞ്ഞനിയന്റെ മൃതദേഹം കാണുവാനായി ട്രാക്കിലേക്കോടുന്നതിനിടെയാണ് സഹോദരിമാരായ നിധിക്കും കോമളിനും പിന്നെ അര്‍ദ്ധ സഹോദരിക്കും ഷോക്കേറ്റത്. ട്രാക്കിന് അരികിലായി ഇലക്ട്രിക്ക് ലൈന്‍ പൊട്ടി വീണതിനെ തുടര്‍ന്നായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് അടുത്തുള്ള പാടത്തേക്ക് തെറിച്ച് വീണ മൂവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ ഏറെ നേരം തടഞ്ഞുവെച്ചു. രോഷാകുലരായ നാട്ടുകാര്‍ പൊലീസ് വാഹനം തീവെച്ചു നശിപ്പിച്ചു. അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. അവസാനം ഏറെ പണിപ്പെട്ടാണ് പൊലീസുകാര്‍ക്ക് കുട്ടികളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായിആശുപത്രിയിലേക്ക് കൊണ്ട് പോകുവാന്‍ സാധിച്ചത്