ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൗത്ത് പോർട്ടിൽ 17 വയസ്സുകാരൻ നടത്തിയ കത്തിയാക്രമണത്തെ തുടർന്ന് നടന്ന തീവ്ര വലതുപക്ഷ കലാപത്തിന് ശേഷം യുകെയിലെ ഭൂരിപക്ഷം മുസ്ലീങ്ങളും തങ്ങളുടെ സുരക്ഷയെ കുറിച്ച് കൂടുതൽ ആശങ്കയിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. കലാപത്തിനു മുൻപ് ഇത്തരം ആശങ്കയുള്ള മുസ്ലിം വിഭാഗത്തിൽ പെട്ടവരുടെ എണ്ണം വെറും 16 ശതമാനം മാത്രമായിരുന്നു. എന്നാൽ ഏറ്റവും പുതിയതായി നടന്ന അഭിപ്രായ സർവേയിൽ ഇത്തരം ആശങ്കകൾ ഉള്ളവരുടെ എണ്ണം 75 ശതമാനമാണെന്ന കണക്കുകൾ ആണ് പുറത്തു വന്നിരിക്കുന്നത്. യുകെയിൽ ഉടനീളം നടന്ന വലതുപക്ഷ കലാപത്തിന് ശേഷം 60 ശതമാനം വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്.


സൗത്ത് പോർട്ടിലെ സംഭവത്തിനുശേഷം തങ്ങൾ തദേശീയരിൽ നിന്ന് ശത്രുത നേരിട്ടതായി അഞ്ചിൽ ഒരാൾ പറഞ്ഞു. സൗത്ത് പോർട്ടിലെ ആക്രമണത്തിനു ശേഷം പ്രതിയായ 17 കാരനെ കുറിച്ച് പ്രചരിച്ച തെറ്റായ വിവരങ്ങൾ ആണ് തീവ്ര വലതുപക്ഷ വിഭാഗങ്ങളുടെ കലാപത്തിന് കാരണമായത്. പ്രതി യുകെയിലേയ്ക്ക് അനധികൃതമായി കുടിയേറിയ മുസ്ലീമാണെന്ന തെറ്റായ വിവരം വ്യാപകമായി സമൂഹമാധ്യമങ്ങളിൽ കൂടി പ്രചരിച്ചതാണ് കലാപത്തിന് കാരണമായത്.


കുടിയേറ്റ വിരുദ്ധ കലാപവും തീവ്ര വലതുപക്ഷക്കാർക്ക് എതിരെ നടന്ന പ്രകടനങ്ങളും കടുത്ത അശാന്തിയാണ് രാജ്യത്ത് സൃഷ്ടിച്ചത്. യുകെയിലെ കലാപത്തിൽ പങ്കുവഹിച്ചവർക്ക് 5 വർഷത്തിന് പകരം 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തണമെന്ന് ജഡ്ജി ജോൺ താക്കറെ ആവശ്യപ്പെട്ടിരുന്നു. ഹള്ളിലെ ആക്രമണത്തിനിരയായ വനിതാ പോലീസുകാരിയെ നിലത്തടിച്ചയാളെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ജഡ്ജി ഈ നിർദേശം മുന്നോട്ടു വച്ചത്. അക്രമം, മോഷണം, സാമൂഹിക വിരുദ്ധ പെരുമാറ്റം തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റിലായവരുടെ പേരിൽ ചുമത്തിയിരിക്കുന്നത്. കലാപത്തിന് ശ്രമിച്ചവർക്കെതിരെയുള്ള അന്വേഷണം മാസങ്ങളോളം നീണ്ടു നിന്നേക്കാമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.