ന്യൂസ് ഡെസ്ക്, മലയാളം യുകെ
ശീതകാല ഇന്ധന പെയ്മെന്റുകളുടെ കാര്യത്തിൽ സർക്കാർ മലക്കം മറിഞ്ഞു. ഇതിൻറെ ഭാഗമായി മുക്കാൽ ഭാഗത്തോളം പെൻഷൻകാർക്കും ഈ വർഷം ശൈത്യകാല ഇന്ധന പെയ്മെൻ്റുകൾ ലഭിക്കും. 35,000 പൗണ്ടോ അതിൽ കുറവോ വാർഷിക വരുമാനമുള്ള ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഒമ്പത് ദശലക്ഷം പെൻഷൻകാർക്ക് ഇതിന് അർഹതയുണ്ടായിരിക്കും.
ഏറ്റവും തണുപ്പുള്ള മാസങ്ങളിൽ ഊർജ്ജ ബില്ലുകൾക്കായി 300 പൗണ്ട് വരെ വിലമതിക്കുന്ന പെയ്‌മെന്റ് കഴിഞ്ഞ വർഷം പെൻഷൻ ക്രെഡിറ്റിലുള്ളവർക്ക് മാത്രമാണ് നൽകിയത്. എന്നാൽ അടുത്തിടെ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ മോശം പ്രകടനത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് ഈ നയമാറ്റമാണെന്ന കുറ്റപ്പെടുത്തൽ വ്യാപകമായി ഉയർന്നുവന്നിരുന്നു. സർക്കാർ ജനങ്ങളുടെ ആശങ്കകൾ പരിഗണിക്കും എന്നാണ് നയമാറ്റത്തെ കുറിച്ച് ചാൻസിലർ റേച്ചൽ റീവ്സ് പറഞ്ഞത്. എന്നാൽ കൺസർവേറ്റീവ് നേതാവ് കെമി ബാഡെനോക്ക് ഈ മാറ്റത്തെ അപമാനകരമായ പിന്മാറ്റം എന്നാണ് വിളിച്ചത് .
എനർജി ബില്ലുകളിൽ സർക്കാർ നൽകുന്ന പിൻതുണ കുറയുന്നത് ജനങ്ങളുടെ ഇടയിൽ നിന്ന് കടുത്ത എതിർപ്പ് നേടുന്നതിന് സാധ്യതയുണ്ടെന്ന തിരിച്ചറിവിലാണ് സർക്കാർ . കഴിഞ്ഞ ജൂലൈയിൽ ദരിദ്രരായ പെൻഷൻകാർ ഒഴികെയുള്ള എല്ലാവരുടെയും ശൈത്യകാല ഇന്ധന അലവൻസ് വെട്ടിക്കുറയ്ക്കാനുള്ള സർക്കാർ തീരുമാനം ഒരു ദുരന്തമാണെന്ന് വിശ്വസിക്കുന്നതായി നിരവധി മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും തന്നെ അഭിപ്രായപ്പെട്ടതായി മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. നിലവിലെ സാഹചര്യങ്ങളിൽ ക്ഷേമ പദ്ധതികളുടെ വെട്ടി കുറവുകളെ കുറിച്ച് സർക്കാർ പുനർവിചിന്തനം നടത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിലെ റീഫോം യുകെയുടെ വിജയം ഭരണപക്ഷത്തെയും അതുപോലെതന്നെ മുഖ്യ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയെയും കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. കാലിനടിയിലെ മണ്ണ് ഇളകി ഒലിക്കുന്നതിന്റെ അങ്കലാപ്പിലാണ് മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ. റീഫോം യുകെ നേടുന്ന ജനസമ്മതി യുകെയിലേയ്ക്ക് കുടിയേറിയവരെയും കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. സാമ്പത്തിക രാഷ്ട്രീയ നയങ്ങളുടെ പേരിൽ ജനപിന്തുണയിൽ പിന്നോട്ട് പോയ ലേബർ ഗവൺമെൻറ് എന്തൊക്കെ നടപടികളാണ് പുതിയതായി സ്വീകരിക്കുക എന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത്.
Leave a Reply