ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കാനഡയിലെ അനധികൃത വില്പനക്കാരന്റെ പക്കൽ നിന്നും വാങ്ങിയ വിഷ വസ്തു ഉപയോഗിച്ചത് മൂലമാണ് ബ്രിട്ടനിലെ 88 ഓളം പേർ മരണപ്പെട്ടതെന്ന് നാഷണൽ ക്രൈം ഏജൻസി റിപ്പോർട്ട്. എന്നാൽ ഈ മരണങ്ങളുടെ എല്ലാം നേരിട്ടുള്ള കാരണം ഈ രാസവസ്തു ആണെന്ന് സ്ഥിരീകരിക്കുവാൻ കഴിഞ്ഞിട്ടില്ലെന്നും, ഇത് സമ്മതിച്ചുള്ള ശക്തമായ അന്വേഷണങ്ങൾ നടന്നു വരികയാണെന്നും ഏജൻസി വ്യക്തമാക്കി. ഇത്തരത്തിലുള്ള രാസ വസ്തുക്കൾ വാങ്ങുന്നവരെ കണ്ടെത്തുന്നതിനായി ബ്രിട്ടീഷ് പോലീസ് നിരവധി ഭവനങ്ങളിൽ സ്വാഭാവിക സന്ദർശനം നടത്തിവരികയാണ്. ഈ രാസവസ്തുക്കളുടെ വിൽപ്പനക്കാരനായ കെന്നെത്ത് ലോ എന്ന കനേഡിയൻ പൗരനെ നിരവധി ആത്മഹത്യകൾക്ക് പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് കഴിഞ്ഞ മെയ് മാസത്തിൽ കാനഡയിൽ അറസ്റ്റ് ചെയ്തിരുന്നു. അമ്പത്തിയേഴുകാരനായ ഇയാൾ ആത്മഹത്യക്ക് സഹായകരമായ ഉപകരണങ്ങൾ വിവിധ വെബ്സൈറ്റുകളിലൂടെ വിതരണം ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു. ഇതിൽ ബ്രിട്ടനിലെ മരണങ്ങൾക്ക് കാരണമായ തരത്തിലുള്ള രാസവസ്തുക്കൾ ഇത്തരം വെബ്സൈറ്റുകളിലൂടെ ഇയാൾ 40 ഓളം രാജ്യങ്ങളിലെ ഉപഭോക്താക്കൾക്ക് കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കാനഡയിലെ ടോറന്റോയിൽ ഒരു മുതിർന്ന വ്യക്തിയുടെ പെട്ടെന്നുള്ള മരണത്തെ തുടർന്നാണ് കേസ് അന്വേഷണം ആരംഭിച്ചത്. കെന്നെത്ത് ലോയുടെ അറസ്റ്റിനു ശേഷം ബ്രിട്ടനിൽ പോലീസ് അധികൃതർ ഇത്തരത്തിൽ ലഹരി വസ്തുക്കൾ ഓർഡർ ചെയ്തവരുടെ എല്ലാം വിശദാംശങ്ങൾ പരിശോധിക്കുന്നുണ്ട്. രണ്ട് വർഷത്തിനിടെ യുകെയിലെ 232 പേർ ലോയിൽ നിന്ന് ഇത്തരത്തിൽ രാസവസ്തുക്കൾ വാങ്ങിയതായി തിരിച്ചറിഞ്ഞതായി നാഷണൽ ക്രൈം ഏജൻസി അറിയിച്ചു.

ക്രൗൺ പ്രോസീക്യൂഷൻ സേവനങ്ങളുമായി ബന്ധപ്പെട്ടതിനുശേഷം യുകെയിൽ നടക്കുന്ന ഇത്തരത്തിലുള്ള ക്രിമിനൽ കുറ്റങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്താൻ ക്രൈം ഏജൻസി തീരുമാനമായിട്ടുണ്ട്. നിലവിൽ കസ്റ്റഡിയിലുള്ള കെന്നെത്ത് ലോയെ ഈ മാസം അവസാനം വീണ്ടും കോടതിയിൽ ഹാജരാക്കും. കാനഡയിലെ നിയമപ്രകാരം ആത്മഹത്യയിലൂടെ ഒരു വ്യക്തിയെ മരിക്കുവാൻ ഉപദേശിക്കുകയോ സഹായിക്കുകയോ ചെയ്യുന്നത് 14 വർഷത്തെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.