ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- വാരാന്ത്യത്തിൽ താപനിലകൾ ക്രമാതീതമായി ഉയർന്നതോടെ യുകെയുടെ പല ഭാഗങ്ങളിലും ശക്തമായ കാറ്റിനും ഇടമിന്നലിനുമുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. വടക്കൻ ഇംഗ്ലണ്ട്, സ്കോട്ട് ലൻഡ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ തിങ്കളാഴ്ചത്തേക്ക് മെറ്റ് ഓഫീസ് യെല്ലോ അലർട്ട് നൽകി കഴിഞ്ഞു. എന്നാൽ തെക്കൻ ഭാഗങ്ങളിൽ കൂടുതൽ വരണ്ട കാലാവസ്ഥയാകുമെന്നും, താപനില ഞായറാഴ്ചയേക്കാൾ കൂടുതൽ രേഖപ്പെടുത്തുമെന്നുമാണ് നിരീക്ഷകർ വ്യക്തമാക്കുന്നത്.

കിഴക്കൻ യുഎസിൽ പ്രളയം ഉണ്ടാക്കിയ ഉഷ്ണമേഖലാ കൊടുങ്കാറ്റ് ഡെബിയാണ് യുകെയിലെ ഇപ്പോഴത്തെ കാലാവസ്ഥ മാറ്റത്തിന് കാരണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ചയുടെ തുടക്കത്തിൽ ഡെബി നിരവധി തെക്കൻ യുഎസ് നഗരങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമായിരുന്നു. കൊടുങ്കാറ്റ് പിന്നീട് വടക്ക് കിഴക്കൻ കാനഡയിലേക്ക് അതിവേഗം വീശി. ഇത് മൂലം മോൺട്രിയലിൽ റെക്കോർഡ് കണക്കിലുള്ള മഴയാണ് രേഖപ്പെടുത്തിയത്. കൊടുങ്കാറ്റ് ദുർബലമായെങ്കിലും ഇപ്പോഴും അതിന്റെ അവശിഷ്ടങ്ങൾ വടക്കൻ അറ്റ്ലാന്റിക്കൽ ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കുന്നു.

കഴിഞ്ഞ ജൂലൈ മാസത്തിൽ ലണ്ടനിൽ രേഖപ്പെടുത്തിയ 32 ഡിഗ്രി സെൽഷ്യസ് ആണ് യുകെയിൽ ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില. എന്നാൽ ഇന്ന് താപനിലകൾ ഇതിലും ക്രമാതീതമായി ഉയരുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ വകുപ്പ് നൽകുന്നത്. മിഡ്‌ലാൻഡ്‌സ്, ലിങ്കൺഷയർ, ഈസ്റ്റ് ആംഗ്ലിയ, തെക്ക്-കിഴക്കൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ ഭൂരിഭാഗവും ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥ ആയിരിക്കും. താപനില 30 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്താനും സാധ്യതയുണ്ട്. സ്കോ ട്ട്ലൻഡിലും വടക്കൻ ഇംഗ്ലണ്ടിലും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും ഉള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ജനങ്ങൾ എല്ലാവരും തന്നെ ജാഗ്രത കളിക്കണമെന്ന് നിർദ്ദേശമാണ് അധികൃതർ പൊതുവെ നൽകുന്നത്.