ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസ് ആശുപത്രിയിൽ ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ട നേഴ്സിനെ കുറ്റക്കാരനെന്ന് കണ്ടെത്തി. 2023 ജനുവരിയിലാണ് സംഭവം നടന്നത്. ലീഡ്സിലെ സെൻറ് ജെയിംസ് ഹോസ്പിറ്റലിന് പുറത്തുവച്ച് സ്ഫോടക വസ്തുക്കളുമായി ഡോഹൈൻ ഹൗറ എന്ന ട്രെയിനിങ് നേഴ്സിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.


ഇയാളുടെ കൈയ്യിൽ നിന്ന് 9.9 കിലോഗ്രാം സ്ഫോടക വസ്തുക്കളാണ് പോലീസ് കണ്ടെത്തിയത്. ഒരു പ്രഷർ കുക്കറിലാണ് ഈ സ്ഫോടക വസ്തുക്കൾ അടക്കം ചെയ്തിരുന്നത്. ഇത് കൂടാതെ രണ്ട് കത്തിയും മറ്റ് ആയുധങ്ങളും ഇയാളുടെ പക്കൽ നിന്നും കാറിൽ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. ഐ എസ് ആശയങ്ങൾ ഉൾക്കൊണ്ട് ആശുപത്രിയിൽ വൻസ്ഫോടനം നടത്തുവാനാണ് ഇയാൾ പദ്ധതി തയ്യാറാക്കിയതെന്നാണ് കോടതി കണ്ടെത്തിയത്.

തീവ്ര ഇസ്ലാമിക ആശയങ്ങളിൽ അടിമപ്പെട്ട് സ്ഫോടനം നടത്തി ചാവേറായി സ്വയം മരിക്കാനാണ് ഇയാൾ പദ്ധതി തയ്യാറാക്കിയത്. ടിക് ടോക്കിൽ ഫാറൂഖ് ആൻ്റിസെമിറ്റിക് വീഡിയോകൾ കണ്ടിരുന്നതായും ആശുപത്രിയുമായുള്ള ജൂത ബന്ധങ്ങളെ അനുസ്മരിക്കുന്ന ഫലകത്തിൻ്റെ ഫോട്ടോ ഫോണിൽ പകർത്തിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. നോർത്ത് യോർക്ക് ഷെയറിൽ ഇയാൾ മറ്റൊരു ആക്രമണവും നടത്താൻ നേരത്തെ പദ്ധതി ഇട്ടിരുന്നു. വിചാരണ വേളയിൽ ഫാറൂഖ് തെളിവ് നൽകിയില്ലെങ്കിലും രാത്രിയിൽ ലീഡ്‌സിലെ റൗണ്ട്‌ഹായ് പാർക്കിന് പുറത്ത് പാർക്ക് ചെയ്‌ത കാറിൽ വെച്ച് ബോംബ് നിർമ്മിച്ചതായി പോലീസിനോട് സമ്മതിച്ചു.