ലണ്ടന്‍: മാഞ്ചസ്റ്റര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ നിന്ന് തല്‍ക്കാലം പിന്‍വാങ്ങി നിന്നിരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ വീണ്ടും സജീവമായി. പ്രമുഖ പാര്‍ട്ടികള്‍ക്കൊപ്പം ചെറു പാര്‍ട്ടികളും പ്രചാരണങ്ങളില്‍ സജീവമാണ്. വളരെ വ്യത്യസ്തമായ വാഗ്ദാനവുമായാണ് യുകിപ് രംഗത്തെത്തിയിരിക്കുന്നത്. വൈറ്റമിന്‍ ഡി ലഭ്യത വര്‍ദ്ധിപ്പിക്കാന്‍ ബുര്‍ഖയും നിഖാവും നിരോധിക്കുമെന്നതാണ് ഏറ്റവും പ്രധാനം. നിരവധി കാരണങ്ങളാണ് ബുര്‍ഖ നിരോധനത്തിനായി യുകിപ് പ്രകടനപത്രിക മുന്നോട്ട് വെക്കുന്നത്.

ബുര്‍ഖ ധരിക്കുന്നവര്‍ക്ക് ആവശ്യത്തിന് വൈറ്റമിന്‍ ഡി ലഭിക്കുന്നില്ല എന്നതാണ് പ്രധാനമായി ഉന്നയിക്കുന്ന വാദം. സൂര്യപ്രകാശമേല്‍ക്കുമ്പോളാണ് ശരീരത്തില്‍ വൈറ്റമിന്‍ ഡി ഉദ്പാദിപ്പിക്കപ്പെടുന്നത്. എന്നാല്‍ വൈറ്റമിന്‍ ഡി ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയാണെന്ന പാര്‍ട്ടിയുടെ വാദത്തിന് ശാസ്ത്രീയാടിസ്ഥാനമില്ലെന്ന് വിമര്‍ശകര്‍ പറയുന്നു. വോട്ടുകള്‍ നേടാനുള്ള വിചിത്ര മാര്‍ഗങ്ങളാണ് യുകിപ് പ്രയോഗിക്കുന്നതെന്ന വിമര്‍ശനവും ഇവര്‍ ഉയര്‍ത്തുന്നു.

2008ലെ കാലാവസ്ഥാ മാറ്റത്തേക്കുറിച്ചുള്ള ആക്ടിനെയും യുകിപ് തള്ളുന്നു. ഇത് ശാസ്ത്രീയമല്ലെന്നാണ് പ്രകടന പത്രിക അവകാശപ്പെടുന്നത്. 2050ഓടെ ഗ്രീന്‍ ഹൗസ് വാതകങ്ങള്‍ കുറയ്ക്കാമെന്ന വാഗ്ദാനം നടപ്പാക്കാന്‍ ബുദ്ധിമുട്ടാണെന്ന് റോജര്‍ ഹെല്‍മര്‍ എംഇപിയുടെ ചിത്രമുള്ള പേജില്‍ വ്യക്തമാക്കിയിരിക്കുന്നു. പ്രകടന പത്രിക അവതരിപ്പിച്ച ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അധിക്ഷേപം നേരിടേണ്ടതായി വന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.