ന്യൂസ് ഡെസ്ക്, മലയാളം യുകെ
അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ താരിഫ് നടപടികൾ ബ്രിട്ടീഷ് ഫാർമസ്യൂട്ടിക്കൽ മേഖലയിൽ വലിയ ആശങ്കകൾ ഉയർത്തി. അടുത്ത ആഴ്ച മുതൽ ബ്രാൻഡഡ് മരുന്നുകൾക്ക് 100% നികുതി, ഹെവി ഡ്യൂട്ടി ട്രക്കുകൾക്ക് 25% നികുതി, കിച്ചൺ കാബിനറ്റുകൾക്ക് 50% നികുതി എന്നിവ ചുമത്തുമെന്ന പ്രഖ്യാപനമാണ് കടുത്ത ആശങ്കയ്ക്ക് കാരണമായത് . പ്രധാനമന്ത്രി കീർ സ്റ്റാർമർ അഞ്ച് മാസം മുൻപ് നേടിയ യുഎസ് കരാറിൽ ഫാർമസ്യൂട്ടിക്കൽ മേഖലയെ ഉൾപ്പെടുത്തിയിട്ടില്ലാത്തതാണ് ആശങ്ക വർധിപ്പിക്കുന്നത്.
ട്രംപ് മെയിൽ ബ്രിട്ടന് പ്രത്യേക പരിഗണന നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അത് ഇതുവരെ നടപ്പായിട്ടില്ല. ബ്രിട്ടീഷ് സർക്കാരിന്റെ പ്രസ്താവനയിൽ വ്യവസായത്തിന്റെ ആശങ്കകൾ മനസ്സിലാക്കുന്നുവെന്നും യുഎസുമായി തുടർന്നും ചർച്ചകൾ നടത്തുമെന്നും വ്യക്തമാക്കി. ജിഎസ്‌കെ ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികളുടെ തലവന്മാർ ട്രംപിന്റെ സ്റ്റേറ്റ് സന്ദർശനത്തോടനുബന്ധിച്ച ചടങ്ങിൽ പങ്കെടുത്തിട്ടും വ്യക്തമായ തീരുമാനങ്ങളൊന്നും ഉണ്ടായില്ല.
എന്നിരുന്നാലും ഇതിനെ മറികടക്കാൻ പല ഗ്ലോബൽ ഫാർമസ്യൂട്ടിക്കൽ ഭീമന്മാരും, യൂറോപ്പിലെ നോവോ നോർഡിസ്‌ക്, നോവാർട്ടിസ്, റോച്ച്, ആസ്ട്രാസെനെക തുടങ്ങിയവർ ഉൾപ്പെടെ, യുഎസിൽ തന്നെ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കുകയോ അതിന് തയ്യാറെടുപ്പിലായിരിക്കുകയോ ചെയ്യുന്നുണ്ട്. അതിനാൽ മരുന്നുകളുടെ ഇറക്കുമതിക്കുള്ള പുതിയ നികുതിയുടെ നേരിട്ടുള്ള ആഘാതത്തിൽ നിന്ന് അവർ രക്ഷപ്പെടുമെന്നാണ് കരുതുന്നത്. എന്നാൽ, മെഡിക്കൽ ഉപകരണ മേഖലയിൽ യുഎസ് ഇത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന ആശങ്കകൾ ശക്തമാണ് . സ്റ്റന്റ്, എക്‌സ്-റേ മെഷീൻ, പേസ്മേക്കർ, കാത്തറ്റർ, പ്രോസ്തറ്റിക്സ് തുടങ്ങിയ ഉപകരണങ്ങളുടെ കയറ്റുമതികൾക്ക് ഭാവിയിൽ അധിക താരിഫുകൾ ചുമത്തപ്പെടാനിടയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഇതോടെ യൂറോപ്യൻ രാജ്യങ്ങളിലെ നിർമ്മാതാക്കളും കയറ്റുമതിക്കാരും കൂടുതൽ സമ്മർദത്തിലാകുമെന്നത് വ്യക്തമാണ്.
Leave a Reply