കിണറ്റിൽ വീണ കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ കിണറിന്റെ ചുറ്റുമുള്ള മണ്ണിടിഞ്ഞ് മുപ്പതോളം പേർ കിണറ്റിൽ വീണ് ദാരുണാപകടം. സംഭവത്തിൽ മൂന്നുപേർ മരിച്ചു. മധ്യപ്രദേശിലെ വിദിഷ ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവം. കുട്ടിയെ രക്ഷപ്പെടുത്താനായി ആളുകൾ കൂട്ടംകൂടി നിന്നതോടെ കിണറിന്റെ ചുറ്റുമുള്ള മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു. ഗഞ്ച്ബസോദയിലാണ് സംഭവം.

കിണറ്റിൽ വീണ 19 പേരെ രക്ഷപ്പെടുത്തിയെന്നും മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തെന്നും മന്ത്രി വിശ്വാസ് സാരംഗ് അറിയിച്ചു. എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ സംഭവസ്ഥലത്തുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. രക്ഷപ്പെടുത്തിയവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി പേർ ഇപ്പോഴും കിണറ്റിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം.

അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ആദരാഞ്ജലി അർപ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്.