ന്യൂസ് ഡെസ്ക്, മലയാളം യുകെ
യൂറോപ്പിലെ അഞ്ച് മൊബൈൽ ഫോൺ മോഷണങ്ങളിൽ രണ്ടെണ്ണവും യുകെയിലാണ് നടക്കുന്നതെന്ന യുഎസ് ഇൻഷുറൻസ് കമ്പനിയായ സ്ക്വയർട്രേഡിന്റെ റിപ്പോർട്ട് പുറത്ത്. 12 യൂറോപ്യൻ രാജ്യങ്ങളിലായി നടക്കുന്ന എല്ലാ ഫോൺ മോഷണ പരാതികളിലും 39% യുകെയിലാണ്. എന്നാൽ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള കേസുകളിൽ യുകെയിൽ നിന്നുള്ളവർ വെറും 10 ശതമാനം മാത്രമാണ്. 2021 ജൂൺ മുതൽ യുകെയിൽ ഉള്ള ഫോൺ മോഷണ കേസുകൾ 425% വർദ്ധിച്ചെന്നാണ് പുറത്ത് വന്ന ഡേറ്റകളിൽ പറയുന്നത്.
യുകെയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലം ലണ്ടൻ ആണ്. യുകെയിലെ ഫോൺ മോഷണങ്ങളിൽ 42 ശതമാനവും ഇവിടെയാണ് നടക്കുന്നത്. ഇത് യൂറോപ്പിലെ മൊത്തം മോഷണങ്ങളുടെ 16% വരും. മയക്കുമരുന്ന് ഇടപാടുകളേക്കാൾ എളുപ്പവും ലാഭകരവുമായ ഒരു ഓപ്ഷനായി ഫോണുകൾ മോഷ്ടിക്കുന്നതിനെ പല ക്രിമിനൽ സംഘങ്ങളും കാണുന്നതായി പോലീസ് പറയുന്നു. കഴിഞ്ഞ വർഷം ലണ്ടനിൽ ഏകദേശം 80,000 ഫോണുകൾ മോഷ്ടിക്കപ്പെട്ടതായി മെട്രോപോളിറ്റൻ പോലീസ് റിപ്പോർട്ട് ചെയ്തു. ഏകദേശം £20 മില്യൺ വിലമതിക്കുന്ന ഫോണുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
ഫോണുകളിൽ പ്രധാനമായും മോഷ്ടിക്കപ്പെടുന്നവ ഐഫോണുകളാണ്. ഫോൺ മോഷ്ടിക്കുന്നത് ഉയർന്ന ലാഭം നൽകുന്നു. ഇതിന് പുറമെ കഠിന ശിക്ഷകൾ ലഭിക്കാനുള്ള സാധ്യതയും കുറവാണ്. അതുകൊണ്ട് തന്നെ ഫോൺ മോഷണ കേസുകളുടെ എണ്ണത്തിൽ കുത്തനെ വർദ്ധനവ് ഉണ്ടായതായി മെറ്റ് പോലീസ് കമാൻഡർ ജെയിംസ് കോൺവേ പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിനായി മോഷ്ടിച്ച ഉപകരണങ്ങളിലെ ക്ലൗഡ് സേവനങ്ങളിലേക്കുള്ള ആക്സസ് തടയാൻ പോലീസ് ഫോൺ കമ്പനികളോട് ആവശ്യപ്പെട്ടു. ഇങ്ങനെ ചെയ്യുന്ന ഫോണുകൾ വീണ്ടും ഉപയോഗിക്കാൻ സാധിക്കുകയില്ല.
Leave a Reply