ന്യൂസ് ഡെസ്ക്, മലയാളം യുകെ
2019 സെപ്റ്റംബറിൽ ബ്ലെൻഹൈം കൊട്ടാരത്തിൽ നടന്ന ഒരു ആർട്ട് എക്സിബിഷനിൽ നിന്ന് 4.8 മില്യൺ പൗണ്ട് വിലമതിക്കുന്ന 18 കാരറ്റ് സ്വർണ്ണ ടോയ്ലറ്റ് മോഷ്ടിച്ചതിന് ഓക്സ്ഫോർഡിൽ നിന്നുള്ള രണ്ട് പേർക്ക് തടവ് ശിക്ഷ ലഭിച്ചു. ഒരു ഉന്നതതല ലോഞ്ച് പരിപാടി നടന്ന് മണിക്കൂറുകൾക്ക് ശേഷം മോഷ്ടാക്കൾ അകത്തുകടന്ന് സ്വർണ്ണ ടോയ്ലറ്റ് മോഷ്ടിക്കുകയായിരുന്നു. 2024-ൽ ജെയിംസ് ‘ജിമ്മി’ ഷീൻ (40) മോഷണം, ക്രിമിനൽ സ്വത്ത് കൈമാറ്റം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ സമ്മതിച്ചു. പിന്നാലെ 39 കാരനായ മൈക്കൽ ജോൺസ് മാർച്ചിൽ മോഷണ കുറ്റത്തിന് ശിക്ഷിക്കുകയായിരുന്നു. ഷീനിന് നാല് വർഷത്തെ തടവും ജോൺസിന് രണ്ട് വർഷവും മൂന്ന് മാസവും തടവ് വിധിച്ചു.
ശിക്ഷ വിധിക്കുന്ന വേളയിൽ, പ്രതികൾക്ക് 4.8 മില്യൺ പൗണ്ട് വിലമതിക്കുന്ന സ്വർണ്ണ ടോയ്ലറ്റിൻെറ മോഷണം നടത്താൻ വെറും അഞ്ചര മിനിറ്റ് മാത്രമാണ് വേണ്ടി വന്നതെന്ന് കോടതി കണ്ടെത്തി. ഇറ്റാലിയൻ കലാകാരനായ മൗറീഷ്യോ കാറ്റെലന്റെ ‘അമേരിക്ക’ എന്ന പേരിലുള്ള ഈ കലാസൃഷ്ടി, ബ്ലെൻഹൈം കൊട്ടാരത്തിൽ പ്രദർശിപ്പിച്ചപ്പോഴാണ് മോഷ്ടിക്കപ്പെട്ടത്.
മോഷണ കുറ്റത്തിനും മോഷ്ടിക്കപ്പെട്ട സ്വർണം വിറ്റതിനും ജെയിംസ് ‘ജിമ്മി’ ഷീനെ ശിക്ഷിച്ചു. പോലീസ് സംഭവസ്ഥലത്ത് നിന്ന് ഇയാളുടെ ഡിഎൻഎ, വസ്ത്രങ്ങളിൽ സ്വർണ്ണക്കഷണങ്ങൾ, ഫോണിൽ നിന്ന് കുറ്റകരമായ സന്ദേശങ്ങൾ എന്നിവ കണ്ടെത്തിയതിനെ പിന്നാലെ ഇയാൾ കുറ്റം സമ്മതിച്ചിരുന്നു. ഇത്രയും വലിയ അളവിൽ തെളിവുകൾ ഫോണിൽ അടങ്ങിയിരിക്കുന്നത് അപൂർവമാണെന്ന് സീനിയർ ക്രൗൺ പ്രോസിക്യൂട്ടർ ഷാൻ സോണ്ടേഴ്സ് പറഞ്ഞു.
Leave a Reply