ദമാസ്‌കസ്: ജിഹാദി ജോണ്‍ കൊല്ലപ്പെട്ടതായി ഐസിസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഐസിസ് മാസികയായ ദബിക്കില്‍ വന്ന ചരമക്കുറിപ്പിലാണ് ഇക്കാര്യം ഐസിസ് വ്യക്തമാക്കിയിട്ടുളളത്. വ്യോമാക്രമണത്തിലാണ് ജോണ്‍ കൊല്ലപ്പെട്ടതെന്ന കാര്യവും ചരമക്കുറിപ്പ് വ്യക്തമാക്കുന്നു. ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകന്‍ ഡേവിഡ് ഹാരിന്‍സിന്റെയും ടാക്‌സി ഡ്രൈവര്‍ അലന്‍ ഹെന്നിംഗിന്റെയും അടക്കമുളള ശിരച്ഛേദ വീഡിയോകളിലൂടെ കുപ്രസിദ്ധിയാര്‍ജ്ജിച്ച മുഹമ്മദ് എംവസിയാണ് ജിഹാദി ജോണ്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. അമേരിക്കന്‍ വ്യോമാക്രമണത്തിലാണ് ജോണ്‍ കൊല്ലപ്പെട്ടതെന്ന് ഐസിസ് വ്യക്തമാക്കുന്നു. ഇയാള്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് നവംബറില്‍ പെന്റഗണ്‍ അറിയിച്ചിരുന്നു.
നവംബര്‍ പന്ത്രണ്ടിനാണ് ജോണ്‍ കൊല്ലപ്പെട്ടതെന്ന് ദബീഖ് മാസികയിലുണ്ട്. റഖയില്‍ വച്ച് ജോണ്‍ സഞ്ചരിച്ചിരുന്ന കാറിന് നേരെ ആളില്ലാ വിമാനം ആക്രമണം നടത്തുകയായിരുന്നു. കറുത്ത വസ്ത്രം ധരിച്ച് മുഖം മറയ്ക്കാതെ പുഞ്ചിരിച്ച് കൊണ്ട് ഭൂമിയിലേക്ക് നോക്കി നില്‍ക്കുന്ന ജോണിന്റെ ചിത്രവും മാസികയിലുണ്ട്. ലണ്ടനില്‍ നിന്ന് കമ്പ്യൂട്ടര്‍ പ്രോഗ്രാമില്‍ ബിരുദം നേടിയ ജോണ്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ജെയിംസ് ഫോളിയുടെ കൊലപാതക ദൃശ്യങ്ങളിലൂടെയാണ് കുപ്രസിദ്ധനായത്. ബ്രിട്ടീഷുകാരായ അലന്‍ ഹെന്നിംഗിന്റെയും ഡേവിഡ് ഹെയിന്‍സിന്റെയും അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ സ്റ്റീവന്‍ സോട്ട്‌ലോഫിന്റെയും സന്നദ്ധ പ്രവര്‍ത്തകന്‍ അബ്ദുള്‍ റഹ്മാന്‍ കസിംഗിന്റെയും ജപ്പാന്‍ മാധ്യമപ്രവര്‍ത്തകരായ കെന്‍ജി ഗോട്ടോയുടെയും ഹാരുന യുക്കാവയുടെയും കൊലപാതക ദൃശ്യങ്ങളിലും ഇയാളുണ്ടായിരുന്നു.

കുവൈറ്റ് സ്വദേശിയായ എംവസി ആറാം വയസിലാണ് ബ്രിട്ടനിലേക്ക് പോയത്. ഇയാള്‍ പിന്നീട് സോമാലിയയിലെ തീവ്രവാദ സംഘമായ അല്‍ഷബാബിന് വേണ്ടി ധനശേഖരണം തുടങ്ങിയതോടെ ബ്രിട്ടീഷ് സുരക്ഷാ ഏജന്‍സികളുടെ നോട്ടപ്പുളളിയായി മാറി. ഇതിനായി ലണ്ടന്‍ ബോയ്‌സ് എന്ന ഒരു സംഘവും ഇയാളുടെ നേതൃത്വത്തില്‍ രൂപീകരിച്ചിരന്നു. ഇവരെല്ലാം പശ്ചിമ ലണ്ടനില്‍ ഒരേ സ്‌കൂളിലാണ് പഠിച്ചിരുന്നത്. ആരാധനയ്ക്കായി ഒരേ പളളിയിലാണ് ഇവര്‍ പോയിരുന്നതും. ഇതില്‍ മൂന്ന് പേര്‍ ഇതിനകം തന്നെ മരിച്ചു. നിരവധി പേര്‍ ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. ബ്രിട്ടീഷ് പൗരത്വം നഷ്ടപ്പെട്ട ഒരാള്‍ സുഡാനില്‍ കഴിയുന്നു.

ബിലാല്‍ അള്‍ ബെര്‍ജാവിയും മുഹമ്മദ് സക്കറും ഈ സംഘത്തിലുണ്ടായിരുന്നവരാണ്. പിന്നീടിവര്‍ ഇസ്ലാമിക തീവ്രവാദി സംഘമായ അല്‍ഷബാബില്‍ ചേരാനായി സൊമാലിയയിലേക്ക് പോയി. 2012 ജനുവരിയില്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെടും മുമ്പ് ബെര്‍ജാവി സംഘത്തലവനായി. വെസ്റ്റ്മിനിസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ എംവസി ജോലിക്കായി വിദേശഭാഷാ പ്രാവീണ്യം നേടി വിദേശത്തേക്ക് പോയി. 2009ല്‍ ഇയാളും മറ്റ് രണ്ട് പേരും പൊലീസ് പിടിയിലായതോടെയാണ് എംഐ5 ഇയാളെ ശ്രദ്ധിച്ചു തുടങ്ങിയത്. ടാന്‍സാനിയയിലേക്കുളള യാത്രയ്ക്കിടെ ആയിരുന്നു ഇത്. എന്നാല്‍ ഇവര്‍ തങ്ങളുടെ സുഹൃത്തുക്കള്‍ക്കൊപ്പം അല്‍ഷബാബില്‍ ചേരാനുളള യാത്രയായിരുന്നു ഇതെന്നാണ് ഇന്റലിജന്‍സിന്റെ നിഗമനം. അന്നിയാള്‍ വേറൊരു പേരാണ് അന്വേഷണോദ്യഗസ്ഥരോട് ചോദ്യം ചെയ്യലിനിടെ പറഞ്ഞത്.

പിന്നീട് 2012-13ഓടെ ഇയാള്‍ ബ്രിട്ടനില്‍ നിന്ന് പോയി. മുഹമ്മദ് അല്‍ അയന്‍ എന്ന് പേര് മാറ്റുകയും ചെയ്തു. ഏതായാലും ഇയാളുടെ മരണം പലര്‍ക്കും ആശ്വാസം പകരുന്നുണ്ട്. ക്രൂരമായ കൊലപാതക ദൃശ്യങ്ങളില്‍ ഇയാളെ കാണണ്ടേതില്ലെന്ന ആശ്വാസത്തിലാണ് ഇയാളുടെ പഴയ ഇരകളുടെ ബന്ധുക്കള്‍.