രാജാക്കാട് (ഇടുക്കി): നടുമറ്റത്ത് പട്ടാപ്പകൽ വീട്ടിൽ കയറി വയോധികയെ കെട്ടിയിട്ട് പണവും സ്വർണവും കവർന്ന കേസിൽ രണ്ട് പ്രതികളെ കൂടി രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പന്നിയാർകൂട്ടി കൊല്ലപ്പിള്ളിൽ സൈബു തങ്കച്ചൻ (33)യും സുഹൃത്തായ കാഞ്ഞിരപ്പള്ളി സ്വദേശിനി അനിലാ ജോസ് (31) ഉം ആണ് പിടിയിലായത്. ആക്രമണത്തിനിരയായ സ്ത്രീയുടെ മകളുടെ മകനാണ് സൈബു. ഇയാൾ മുൻപ് കഞ്ചാവ് കേസിൽ പ്രതിയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
കഞ്ചാവ് കേസുമായി ബന്ധപ്പെട്ടാണ് സൈബു പുതിയ കേസിലെ പ്രധാന പ്രതിയായ അൽത്താഫിനെ പരിചയപ്പെട്ടത്. അൽത്താഫ് ഇപ്പോഴും ഒളിവിലാണ്. ഒളിവിൽ കഴിഞ്ഞിരുന്ന സൈബുവിനെയും അനിലാ ജോസിനെയും പാലക്കാട് നിന്നാണ് രാജാക്കാട് എസ്എച്ച്ഒ വി. വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ സരോജ (സോണിയ)യെ മണർകാടുനിന്ന് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഡിസംബർ 16-നാണ് നടുമറ്റം പാലക്കുന്നേൽ ടോമിയുടെ വീട്ടിൽ കവർച്ച നടന്നത്. അന്ന് ടോമിയുടെ മാതാവ് മറിയക്കുട്ടി (80) മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. മറിയക്കുട്ടിയെ തുണി ഉപയോഗിച്ച് ഊണ് മേശയിൽ കെട്ടിയിട്ട ശേഷം പ്രതികൾ പണവും സ്വർണവും കവർന്നു. അറസ്റ്റിലായ പ്രതികളെ അടിമാലി കോടതി റിമാൻഡ് ചെയ്തു.











Leave a Reply