ലണ്ടന്‍: ബ്രിട്ടീഷുകാരില്‍ മൂന്നില്‍ രണ്ടുപേരും ഏതെങ്കിലും വിധത്തിലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരാണെന്ന് വെളിപ്പെടുത്തല്‍. അമിത ആകാംക്ഷ, വിഷാദരോഗം തുടങ്ങിയ പ്രശ്‌നങ്ങള്‍ തങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ടെന്ന് മെന്റല്‍ ഹെല്‍ത്ത് ഫൗണ്ടേഷന്‍ നടത്തിയ പഠനത്തില്‍ പങ്കെടുത്തവരില്‍ 65 ശതമാനം പേരും വ്യക്തമാക്കി. 26 ശതമാനം പേര്‍ അക്രമാസക്തരായിട്ടുണ്ടെന്നും 42 ശതമാനം പേര്‍ വിഷാദരോഗികളായിരുന്നെന്നും വെളിപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

18 മുതല്‍ 34 വയസ് വരെ പ്രായമുള്ളവരിലാണ് ഈ പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതല്‍ കണ്ടെത്തിയത്. ഈ പ്രായ വിഭാഗത്തിലുള്ള 70 ശതമാനം പേരും തങ്ങള്‍ക്ക് ഉണ്ടായ അനുഭവങ്ങള്‍ അറിയിച്ചു. 35 മുതല്‍ 54 വയസ് വരെ പ്രായമുള്ളവരാണ് തൊട്ടു പിന്നിലുള്ളത്. 68 ശതമാനം പേര്‍ക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. 55 വയസിനു മുകളില്‍ പ്രായമുള്ള 58 ശതമാനം ആളുകള്‍ക്കും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. കൂടുതല്‍ പ്രായമുള്ളവരില്‍ മാനസിക പ്രശ്‌നങ്ങള്‍ കുറയാന്‍ കാരണം അവര്‍ക്ക് ആവശ്യത്തിന് ഉറക്കം ലഭിക്കുന്നതും സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി ചെലവഴിക്കാന്‍ സമയം ലഭിക്കുന്നതും ആരോഗ്യകരമായ ഭക്ഷണം ലഭിക്കുന്നതുമാണെന്ന് വിലയിരുത്തപ്പെടുന്നു.

വരുമാനം മാനസികാരോഗ്യത്തെ ബാധിക്കുന്ന വലിയൊരു ഘടകമാണ്. 1200 പൗണ്ടിന് താഴെ പ്രതിമാസം വരുമാനം ലഭിക്കുന്നവരില്‍ മാനസിക പ്രശ്‌നങ്ങള്‍ ഏറെയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 3700 പൗണ്ടില്‍ കൂടുതല്‍ വരുമാനമുള്ളവരില്‍ ഇതിന്റെ നിരക്ക് കുറവാണെന്നും വ്യക്തമാണ്. തൊഴില്‍രഹിതരായവരില്‍ 85 ശതമാനവും മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നവരാണെന്നും പഠനം കണ്ടെത്തി.