തൃക്കാക്കരയിൽ രണ്ട് വയസുകാരിയെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ചു. തലക്ക് ഗുരുതര പരിക്കേറ്റ കുട്ടിയെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി വെന്റിലേറ്ററിലാണ്.

ഇന്ന് പുലർച്ച ഒരു മണിയോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമ്മയും അമ്മൂമ്മയുമാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ കുട്ടിയുടെ അമ്മയിൽ നിന്നും അമ്മൂമ്മയിൽ നിന്നും മൊഴിയെടുത്തപ്പോൾ വ്യത്യസത മൊഴിയായിരുന്നു ഇരുവരും നൽകിയത്.

കുട്ടിക്ക് ഹൈപ്പർ ആക്ടീവ് സ്വഭാവമുണ്ടെന്നും കളിച്ചുകൊണ്ടിരിക്കുന്നതിനിടെ മുകളിൽ നിന്ന് വീണാണ് അപകടമുണ്ടായതെന്നുമാണ് അമ്മ മൊഴി നൽകിയത്.അതേസമയം, മർദനമുണ്ടായെന്നും ചിലർ കുട്ടിയെ അടിച്ചെന്നുമാണ് അമ്മൂമ്മ പറഞ്ഞത്. ഇതോടെയാണ് ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുന്നത്.

തൃക്കാക്കര പൊലീസെത്തി വിശദമായി മൊഴിയെടുത്തപ്പോഴാണ് രണ്ടാനച്ഛന്റെ മർദനം കുറച്ച് ദിവസങ്ങളിലായി കുട്ടിക്ക് അനുഭവിക്കേണ്ടി വന്നെന്ന് കണ്ടെത്തുകയായിരുന്നു.