ന്യൂസ് ഡെസ്ക്, മലയാളം യുകെ
പാലസ്തീൻ ആക്ഷൻ ഗ്രൂപ്പിനെ ഭീകരവാദ വിരുദ്ധ നിയമപ്രകാരം നിരോധിച്ച നടപടിയെ ചോദ്യം ചെയ്ത് സംഘടനയുടെ അഭിഭാഷകൻ ഹൈക്കോടതിയിൽ വാദമുഖങ്ങൾ നിരത്തി. ഭീകരവിരുദ്ധ നിയമങ്ങൾ പ്രകാരം പാലസ്തീൻ ആക്ഷന് വിലക്ക് ഏർപ്പെടുത്തുന്നതിന് മുമ്പ് നടത്തിയ ഇന്റലിജൻസ് വിലയിരുത്തലിൽ അതിന്റെ പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും നിയമാനുസൃതമാണെന്ന് കണ്ടെത്തിയതായി ഗ്രൂപ്പിന്റെ സഹസ്ഥാപകയായ ഹുദ അമ്മോറിക്ക് വേണ്ടി ഹാജരായ റാസ ഹുസൈൻ കെസി പറഞ്ഞു. ജൂലൈ 5 ന് ഗ്രൂപ്പിനെ നിരോധിക്കാനുള്ള യെവെറ്റ് കൂപ്പറിന്റെ തീരുമാനം അപമാനകരവും സ്വേച്ഛാധിപത്യപരവും നഗ്നവുമായ അധികാര ദുർവിനിയോഗവുമാണെന്ന് അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.
ഗ്രൂപ്പിന്റെ ഭൂരിഭാഗം നടപടികളും നിയമാനുസൃതമാണെന്ന് ജോയിന്റ് ടെററിസം അനാലിസിസ് സെന്റർ വിലയിരുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. പലസ്തീൻ ആക്ഷന്റെ കുറഞ്ഞത് 385 സമരങ്ങളിൽ മൂന്നെണ്ണം മാത്രമേ തീവ്രവാദത്തിന്റെ നിയമപരമായ നിർവചനത്തിന് കീഴിൽ വരൂ എന്ന് ആഭ്യന്തര സെക്രട്ടറി തന്നെ അംഗീകരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം ആദ്യമാണ് 2000 ലെ തീവ്രവാദ നിയമപ്രകാരം സർക്കാർ പാലസ്തീൻ ആക്ഷൻ ഗ്രൂപ്പിനെ നിരോധിച്ചത്. ഇതോടെ ഈ ഗ്രൂപ്പിൽ അംഗത്വം നേടുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നത് ക്രിമിനൽ കുറ്റമാണ്. എന്നിരുന്നാലും രാജ്യത്തുടനീളം നിരവധി പേരാണ് പാലസ്തീൻ ആക്ഷൻ ഗ്രൂപ്പിൻറെ പ്രകടനത്തിൽ സജീവമായി പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പാലസ്തീൻ ആക്ഷൻ ഗ്രൂപ്പിനെ ഭീകര സംഘടനയായി നിരോധിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ലണ്ടൻ, എഡിൻബർഗ്, മാഞ്ചസ്റ്റർ, ബ്രിസ്റ്റൽ, ട്രൂറോ എന്നിവിടങ്ങളിൽ ശനിയാഴ്ച പലസ്തീൻ അനുകൂല ആക്ടിവിസ്റ്റ് ഗ്രൂപ്പിനെ പിന്തുണച്ച് പ്രകടനങ്ങൾ നടന്നിരുന്നു വെസ്റ്റ്മിൻസ്റ്ററിൽ നടന്ന പ്രകടനങ്ങളിൽ പലസ്തീൻ ആക്ഷനെ പിന്തുണച്ച് പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചതിന് തീവ്രവാദ കുറ്റകൃത്യങ്ങൾ ആരോപിച്ച് 55 പേരെ അറസ്റ്റ് ചെയ്തതായി മെറ്റ് പോലീസ് പറഞ്ഞു.
Leave a Reply