ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

സഞ്ചാരിയായ ഗ്രേസ് മില്ലൻ ടിൻഡർ ഡേറ്റിലൂടെ പരിചയപ്പെട്ട വ്യക്തിയുടെ മുറിയിൽ നിന്നാണ് സ്യൂട്ട് കേസിൽ അടക്കം ചെയ്ത നിലയിൽ  അവളുടെ   മൃതദേഹം കണ്ടെത്തിയത്.

27 വയസ്സ് പ്രായമുള്ള, പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത പ്രതി പോലീസ് കസ്റ്റഡിയിൽ ആണ്. എന്നാൽ അയാൾ കൊലപാതകം കോടതിയിൽ നിഷേധിച്ചു. എസ്എക്സിൽ നിന്നുള്ള 22 കാരിയായ മിസ് മില്ലനെ അവസാനമായി കണ്ടത് കഴിഞ്ഞ വർഷം ഡിസംബർ ഒന്നിന് ന്യൂസിലാൻഡിൽ വച്ചായിരുന്നു. അതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

ഓക്ലൻഡ് കോടതിയിൽ വിചാരണ നടക്കുമ്പോൾ യുവതിയുടെ മാതാപിതാക്കളുടെ തൊട്ടു മുൻപിൽ ആണ് പ്രതി നിന്നത്. എന്നാൽ അവർ ഒന്നും പ്രതികരിക്കാതെ വാദവും വിധി പറയുന്നതും കണ്ടുകൊണ്ട് ഒന്നാമത്തെ നിരയിൽ ബെഞ്ചിൽ തന്നെ ഇരിക്കുകയായിരുന്നു. എന്നാൽ പോലീസ് യുവതിയുടെ മൃതശരീരം കണ്ടെത്തിയ ഭാഗം സംസാരിച്ചപ്പോൾ പിതാവ് വികാരാധീനനായി വിതുമ്പുകയായിരുന്നു. മൃതശരീരം അധികം ആഴമില്ലാത്ത ഒരു കുഴിയിൽ നിന്നും ഒരു വലിയ പെട്ടിക്കുള്ളിൽ നഗ്നമായ നിലയിലാണ് കണ്ടെത്തിയത്.

കോടതിയിൽ ജൂറിക്ക് മുന്നിൽ അഭിഭാഷകനായ റോബിൻ മകൗറി രേഖപ്പെടുത്തിയത് ഇങ്ങനെ” ഗ്രേസി എന്നറിയപ്പെട്ടിരുന്ന ഗ്രേസ് പ്രതിയെ കണ്ടുമുട്ടുന്നത് ഒരു ഡേറ്റിംഗ് ആപ്പായ ടിൻഡറിലൂടെയാണ്. അവർ സിറ്റി സെന്ററിലെ ഒരുപാട് പബ്ബുകളിലും ബാറുകളിലും ഒരുമിച്ചു കറങ്ങി നടന്നിരുന്നതായി സിസിടിവി ദൃശ്യങ്ങൾ ലഭ്യമാണ്. അവിടെ വച്ച് അവർ പരസ്പരം ചുംബിക്കുന്നതായും കാണാം. ശേഷം രണ്ടുപേരും അവരവരുടെ വീടുകളിലേക്ക് മടങ്ങി എന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. എന്നാൽ ഇരുവരും പ്രതിയുടെ വാസസ്ഥലത്ത് വച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതായും അതിനിടയിൽ ഗ്രേസിനെ പ്രതി ക്രൂരമായ വിനോദങ്ങൾക്ക് ഉപയോഗിച്ചിരുന്നുവെന്നും, തുടർന്ന് ആന്തരികാവയവങ്ങൾക്ക് ഉണ്ടായ ക്ഷതം മൂലം ആണ് അവൾ മരിച്ചതെന്നും അഭിഭാഷകൻ പറഞ്ഞു.

രാവിലെ ഉണർന്നപ്പോൾ മൂക്കിൽനിന്നും ചോര വാർന്ന നിലയിൽ മരിച്ചുകിടന്ന ഗ്രേസിനെ മറവു ചെയ്യാനുള്ള വഴി ഗൂഗിളിൽ സെർച്ച് ചെയ്ത പ്രതിയുടെ ശ്രദ്ധ പിന്നീട് പോൺവീഡിയോകളിലേക്ക് തിരിഞ്ഞു. ശേഷം യുവതിയുടെ നഗ്നചിത്രങ്ങൾ എടുത്ത് പ്രതി വലിയൊരു  സ്യൂട്ട് കേസിൽ    മൃതദേഹം കുത്തിതിരുകുകയായിരുന്നു. ആ ദിവസം തന്നെ പ്രതി മറ്റൊരു യുവതിയുമായി ഫ്ളാറ്റിൽ എത്തിയിരുന്നു. ശേഷമാണ് മൃതദേഹം മറവു ചെയ്തത്. കൊലപാതകത്തിൽ ഒട്ടും പശ്ചാത്താപം ഇല്ലാത്ത പ്രതിക്ക് ഒരു മാസത്തിനുള്ളിൽ കോടതി ശിക്ഷ വിധിക്കും.