ന്യൂസ് ഡെസ്ക്, മലയാളം യുകെ
2050 ഓടെ നെറ്റ് സീറോ ടാർഗെറ്റിൽ എത്താമെന്ന് യുകെ സർക്കാർ. 2030 ഉം അതിന് ശേഷവും ഉള്ള ഇടക്കാല കാർബൺ ബജറ്റുകൾ ഈ ലക്ഷ്യത്തിലേക്ക് എത്താൻ സഹായിക്കുമെന്ന് ക്ലൈമറ്റ് ചേഞ്ച് കമ്മിറ്റി പറയുന്നു. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഉടനെ തന്നെ നടപടികൾ സ്വീകരിക്കണമെന്ന് സിസിസി പറയുന്നു. വൈദ്യുതിയെ ഗ്യാസിനേക്കാൾ വിലക്കുറവിൽ ലഭ്യമാക്കുന്ന തരത്തിൽ ഊർജ്ജ നികുതിയിൽ വരുത്തുന്ന മാറ്റം ഇതിൽ ഉൾപ്പെടുന്നു. ഏറെ പ്രതീക്ഷ നൽകുന്ന റിപ്പോർട്ടാണ് ക്ലൈമറ്റ് ചേഞ്ച് കമ്മിറ്റിയുടേതെന്ന് സിസിസിയുടെ ചെയർമാനായ പിയേഴ്സ് ഫോർസ്റ്റർ പറയുന്നു. അതേസമയം ആവശ്യമായ നടപടികൾ ഉടൻ തന്നെ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019 ൽ കൺസർവേറ്റീവ് പ്രധാനമന്ത്രി തെരേസ മേ അവതരിപ്പിച്ച നെറ്റ് സീറോ അജണ്ട ടോറി നേതാവ് കെമി ബാഡെനോക്ക് റിഫോം പാർട്ടി എന്നിവരിൽ നിന്ന് വലിയ എതിർപ്പ് നേരിട്ടിരുന്നു. ടോറി നേതാവ് കെമി ബാഡെനോക്ക് യുകെയുടെ നെറ്റ് സീറോ നയത്തെ നിരന്തരം വിമർശിച്ചിരുന്നു. ഈ മാസം ആദ്യം നോർത്ത് സീയിലെ എണ്ണ, വാതക ഉൽപ്പാദനത്തിൽ ഏർപ്പെടുത്തിയിരുന്ന നികുതി റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
റീഫോം യുകെയുടെ ഡെപ്യൂട്ടി നേതാവായ റിച്ചാർഡ് ടൈസ് സർക്കാരിൻെറ പുതിയ നീക്കത്തെ “നെറ്റ് സ്റ്റുപ്പിഡ് സീറോ” എന്നാണ് വിശേഷിപ്പിച്ചത്. യുകെയുടെ കാലാവസ്ഥാ ലക്ഷ്യങ്ങളോട് ശക്തമായ എതിർപ്പും അദ്ദേഹം പ്രകടിപ്പിച്ചു. നെറ്റ് സീറോ എന്ന ലക്ഷ്യത്തിന് ലേബർ പാർട്ടിക്ക് പൊതു ജനങ്ങളുടെ പിന്തുണ ഉണ്ടെങ്കിലും നയത്തിൽ നിന്ന് പിന്മാറാനുള്ള സാധ്യതയും റിച്ചാർഡ് ടൈസ് എടുത്ത് കാട്ടി. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ, കാർബൺ ഉത്പാദനം കുറയ്ക്കുന്നതിനായി ലേബർ പാർട്ടി നിരവധി തീരുമാനങ്ങൾ എടുത്തിരുന്നു. കൂടാതെ, മുൻ സർക്കാരുകൾ അവതരിപ്പിച്ച ചില നയങ്ങളും യുകെയെ നെറ്റ് സീറോ എന്ന ലക്ഷ്യത്തിൽ എത്താൻ സഹായിച്ചെന്ന് ക്ലൈമറ്റ് ചേഞ്ച് കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.
Leave a Reply