ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുഎസിന്റെ പുതിയ താരിഫ് നയവും ഈസ്റ്റർ സമയവും ബാധിച്ചത് മൂലം യുകെയിൽ കാർ ഉത്പാദനം ഏപ്രിൽ മാസത്തിൽ കുത്തനെ കുറഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ 70 വർഷത്തിനിടയിൽ ഏപ്രിലിൽ മാസത്തിൽ ഇത്രയും ഉത്പാദനം കുറഞ്ഞ സമയം കോവിഡ് ലോക്ഡൗൺ സമയത്ത് മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നാണ് കണക്കുകൾ കാണിക്കുന്നത്. എന്നിരുന്നാലും, യുഎസ്, യൂറോപ്യൻ യൂണിയൻ, ഇന്ത്യ എന്നിവയുമായുള്ള പുതിയ വ്യാപാര കരാറുകൾ വരാനിരിക്കുന്ന മാസങ്ങളിൽ ഉൽപാദനം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പെട്രോൾ കാറുകളിൽ നിന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്ക് (ഇവി) മാറുന്നതും ഉൽപാദനം താൽക്കാലികമായി കുറയുന്നതിന് കാരണമായതായി സൊസൈറ്റി ഫോർ മോട്ടോർ മാനുഫാക്ചറേഴ്‌സ് ആൻഡ് ട്രേഡേഴ്‌സ് (എസ്‌എംഎംടി) പറഞ്ഞു. കഴിഞ്ഞ വർഷത്തെ ഇതേ മാസത്തേക്കാൾ 16% കുറവും മാർച്ച് മാസത്തേക്കാൾ 25% കുറവുമാണ് ഏപ്രിൽ മാസത്തിൽ ഉണ്ടായത്.
അതിനുമുമ്പുള്ള ഏറ്റവും കുറഞ്ഞ ഏപ്രിൽ ഉൽപ്പാദനം 1952 ൽ ആയിരുന്നു, അന്ന് 53,517 വാഹനങ്ങൾ നിർമിച്ചത് . കയറ്റുമതിക്കായുള്ള കാർ ഉൽപ്പാദനത്തിലും 10.1% കുറവ് ഉണ്ടായിട്ടുണ്ട്. യുകെയിലെ ഏറ്റവും വലിയ കയറ്റുമതി വിപണികളായ യുഎസിൽ നിന്നും യൂറോപ്യൻ യൂണിയനിൽ നിന്നുമുള്ള ഡിമാൻഡ് ഇടിഞ്ഞതായി എസ്എംഎംടി പറഞ്ഞു. വർഷത്തിലെ ആദ്യ നാല് മാസത്തേക്ക് യുകെയിൽ നിർമ്മിച്ച മൊത്തം വാഹനങ്ങളുടെ എണ്ണം 2009 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലാണ് എന്നാണ് കണക്കുകൾ കാണിക്കുന്നത് . മറ്റ് രാജ്യങ്ങളിലും ഉൽപ്പാദനത്തിലെ ഇടിവ് പ്രവണത സമാനമാണെന്ന് കാർഡിഫ് സർവകലാശാലയിലെ സെന്റർ ഫോർ ഓട്ടോമോട്ടീവ് ഇൻഡസ്ട്രി റിസർച്ചിന്റെ ഡയറക്ടർ പ്രൊഫ. പീറ്റർ വെൽസ് പറഞ്ഞു.
Leave a Reply