ഡബ്ലിന്‍:അയര്‍ലണ്ടിലെ സര്‍ക്കാര്‍ ആരോഗ്യമേഖലയിലേക്കുള്ള നഴ്‌സിംഗ് അടക്കമുള്ള എല്ലാ റിക്രൂട്ട്‌മെന്റുകളും താത്കാലികമായി നിര്‍ത്തിവെച്ചതായി എച്ച് എസ് ഇ.എന്നാല്‍ നിലവിലുള്ള ജോലിക്കാരില്‍ ഒഴിവുണ്ടാകുന്ന മുറയ്ക്ക് പുതിയ ജീവനക്കാരെ നിയമിക്കുന്നതിന് ഇത് ബാധകമാവില്ല.
ഫെബ്രുവരി ആദ്യവാരം മുതല്‍ തന്നെ റിക്രൂട്ട്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാനുള്ള ഉത്തരവ് കഴിഞ്ഞ മാസം 12 ന് ചേര്‍ന്ന സീനിയര്‍ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ധാരണയായതായുള്ള അറിയിപ്പ് ഇന്നലെയാണ് എച്ച് എസ് ഇ ഡയറക്ടര്‍ ജനറല്‍ ടോണി ഓ ബ്രിയാന്‍ പുറത്തു വിട്ടത്.പുതിയ നിയമനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് ചെയ്തിട്ടുള്ളതെന്ന് പറയപ്പെടുന്നുള്ളൂവെങ്കിലും ഫലത്തില്‍ എച്ച് എസ് ഇ യിലേയ്ക്കുള്ള റിക്രൂട്ട്‌മെന്റുകള്‍ നിലച്ചു കഴിഞ്ഞു

ആരോഗ്യവകുപ്പിലേയ്ക്ക് 4550 പുതിയ സ്റ്റാഫിനെ കഴിഞ്ഞ ഒരു വര്‍ഷം മാത്രം നിയോഗിച്ചെന്നും അതില്‍ കൂടുതലായി നിയമനങ്ങള്‍ നടത്താന്‍ എച്ച് എസ് ഇ യ്ക്ക് സാമ്പത്തികഭദ്രതയില്ലെന്നും ടോണി ഓ ബ്രിയാന്‍ കത്തില്‍ പറയുന്നു.2015 ലെ ആദ്യ മാസത്തില്‍ പോലും 358 നിയമനങ്ങള്‍ നടത്തി.എണ്ണൂറില്‍ അധികം നഴ്‌സുമാരെയും,ആയിരത്തോളം കെയര്‍സ്റ്റാഫിനെയും കഴിഞ്ഞ വര്‍ഷം നിയമിച്ചു.

കൂടുതല്‍ നഴ്‌സിംഗ് സ്റ്റാഫിനെ നിയോഗിക്കുമെന്ന വാഗ്ദാനം ജനുവരി മാസത്തിലും പ്രധാനമന്ത്രി എന്ഡ കെന്നി ആവര്‍ത്തിച്ചിരുന്നു.അവയെയെല്ലാം എച്ച് എസ് ഇ ഡയറക്ടറുടെ ഉത്തരവ് ജലരേഖയിലാക്കി.സര്‍ക്കാര്‍ തീരുമാനങ്ങളെ എച്ച് എസ് ഇ ഗൗനിക്കാതിരിക്കാന്‍ കാരണം ആവശ്യമായ ഫണ്ടിംഗ് വകുപ്പിന് അനുവദിച്ചിട്ടില്ല എന്നതിനാലാണ്.

കേരളത്തില്‍ നിന്നടക്കം നൂറുകണക്കിന് നഴ്‌സുമാര്‍ അയര്‍ലണ്ടിലേയ്ക്ക് വരാന്‍ തയാറെടുക്കുന്നതിനിടയിലാണ് പുതിയ ഉത്തരവ്.എന്നാല്‍ സ്വകാര്യ മേഖലയിലേയ്ക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിനെ പുതിയ ഉത്തരവ് ബാധകമാവില്ലെന്നാണ് പ്രാഥമികവിവരം.