യുകെയുടെ സമ്പദ് വ്യവസ്ഥ മെയ് മാസത്തിൽ പ്രതീക്ഷിച്ചതിലും കൂടുതൽ വളർച്ചാ നിരക്ക് കൈവരിച്ചു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പണപ്പെരുപ്പം കുറയുന്നതിന്റെ വാർത്തകൾ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പുറത്തു വന്നിരുന്നു. വളർച്ചാ നിരക്കിലെ മുന്നേറ്റവും കൂടി പരിഗണിക്കുമ്പോൾ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കുമോ എന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

പ്രതീക്ഷിച്ചതിലും ഇരട്ടിയാണ് മെയിലെ വളർച്ച നിരക്ക്. നിർമ്മാണ മേഖലയിൽ ഉണ്ടായ മുന്നേറ്റമാണ് മെയിലെ വളർച്ച നിരക്കിൽ പ്രതിഫലിച്ചത്. ഭവന നിർമ്മാണവും അടിസ്ഥാന സൗകര്യ വികസന പദ്ധതികളും സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിച്ചതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസ്റ്റിക്സ് പറഞ്ഞു. സാധാരണഗതിയിൽ യുകെ സമ്പദ് വ്യവസ്ഥയിൽ ആധിപത്യം പുലർത്തുന്ന സേവനമേഖല മെയ് മാസത്തിൽ 0.3 % ആണ് വളർച്ച ആണ് കൈവരിച്ചത്. ഷോപ്പുകൾ, ബാറുകൾ, റെസ്റ്റോറൻ്റുകൾ തുടങ്ങിയവയാണ് പ്രധാനമായും സേവനമേഖലയിൽ ഉള്ളത്.


എന്നാൽ നിർമ്മാണ രംഗത്തുള്ള വളർച്ചാ നിരക്ക് 1. 9 ശതമാനം ആയിരുന്നു. ഇനി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്ക് അവലോകന യോഗം ഓഗസ്റ്റ് 1- നാണ് നടക്കുന്നത് . നിലവിൽ 5.25 ശതമാനത്തിലാണ് പലിശ നിരക്ക്. പണപെരുപ്പും സംബന്ധിച്ച ഏറ്റവും പുതിയ റിപോർട്ടുകൾ അടുത്ത ആഴ്ച പുറത്ത് വരും. യുകെയിലെ സമ്പദ് വ്യവസ്ഥ മുന്നേറി കൊണ്ടിരിക്കുകയാണെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധൻ റോബ് വുഡ് പറഞ്ഞു.