ന്യൂസ് ഡെസ്ക്, മലയാളം യുകെ
എഞ്ചിനീയറിംഗ്, പ്രതിരോധം, AI, അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ് തുടങ്ങിയ മേഖലകളിലെ വികസനത്തിനായി 275 മില്യൺ പൗണ്ട് നിക്ഷേപം അവതരിപ്പിച്ച് യുകെ സർക്കാർ. ബിസിനസ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സ് പ്രഖ്യാപിച്ച പദ്ധതിയിൽ സാങ്കേതിക മികവേറിയ കോളേജുകൾ സ്ഥാപിക്കുക, AI, ഡിജിറ്റൽ നിർമ്മാണം എന്നിവയിൽ ഹ്രസ്വ കോഴ്‌സുകൾ വാഗ്ദാനം ചെയ്യുക, ഇംഗ്ലണ്ടിലുടനീളം പരിശീലന സൗകര്യങ്ങൾ നവീകരിക്കുക എന്നിവ ഉൾപ്പെടുന്നു. വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും വൈദഗ്ധ്യമുള്ള ഒരു ആഭ്യന്തര തൊഴിൽ ശക്തി വികസിപ്പിക്കുന്നതിനും ഈ പദ്ധതി പ്രധാന പങ്ക് വഹിക്കുന്നു.
ദേശീയ നവീകരണവും സാമ്പത്തിക പ്രതിരോധശേഷിയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ പരമ്പരാഗത തൊഴിൽ നിർമ്മാണ മേഖലകളിൽ നിഗൽ ഫാരേജിന്റെ സ്വാധീനത്തെ ചെറുക്കാനും ഈ പദ്ധതി സർക്കാരിനെ സഹായിക്കും. അടുത്ത പത്ത് വർഷത്തെ സ്‌കിൽ ട്രെയിനിങ്ങിന് 275 മില്യൺ പൗണ്ട് നിക്ഷേപം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത് ഒരു പൂർണ്ണ ഫണ്ടിംഗ് പാക്കേജല്ല. കൂടാതെ ഇതിൽ പ്രധാന സബ്‌സിഡികളോ ഊർജ്ജ ചെലവ് പരിഷ്കാരങ്ങളോ ഉൾപ്പെടുന്നില്ല. ഫണ്ടിംഗ് അനുവദിച്ചതിന് പിന്നാലെ ബ്രിട്ടീഷുകാരുടെ ക്ഷേമത്തിന് ശ്രദ്ധ കേന്ദ്രികരിക്കുമെന്നും ബിസിനസ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സ് പറഞ്ഞു.
നൈപുണ്യ സംവിധാനം മെച്ചപ്പെടുത്തുക, വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കുക, വ്യവസായങ്ങളിൽ ബ്രിട്ടീഷ് പൗരന്മാർക്ക് നല്ല ശമ്പളമുള്ള ജോലികൾ ലഭിക്കാൻ സഹായിക്കുക, രാജ്യത്തുടനീളം വളർച്ചയും നിക്ഷേപവും വർദ്ധിപ്പിക്കുക എന്നിവ നടപ്പിലാക്കുന്നതും പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിട്ടിട്ടുണ്ട്. വ്യവസായാനന്തര സീറ്റുകളിൽ ലേബർ വോട്ടർമാരെ പിഴുതെറിയാനുള്ള ശ്രമങ്ങൾ റിഫോം യുകെ ശക്തമാക്കുന്നതിനിടയിലാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. നേരത്തെ ഉൽപ്പാദനം പുനഃസ്ഥാപിക്കുമെന്നും കർശനമായ കുടിയേറ്റ നിയമങ്ങൾ ഏർപ്പെടുത്തുമെന്നും ഫാരേജ് വാഗ്ദാനം ചെയ്‌തിരുന്നു.
Leave a Reply