ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിസ്റ്റോൾ ഗ്രാമർ സ്കൂളിലെ വിദ്യാർത്ഥിയായ അന ഉഗ്ലോ വിനോദയാത്രയ്ക്കിടെ മരണമടഞ്ഞത് വേണ്ടത്ര വൈദ്യസഹായം ലഭ്യമല്ലാത്തതിനെ തുടർന്നാണെന്ന ആരോപണവുമായി മാതാപിതാക്കൾ. സ്കൂളിൽ നിന്ന് ന്യൂയോർക്കിലേയ്ക്കുള്ള സ്കൂൾ യാത്രയ്ക്കിടെയാണ് 2019 ഡിസംബറിൽ അന സെപ്സിസ് മൂലം മരണമടഞ്ഞത്.

തനിക്ക് നെഞ്ചിൽ അണുബാധയുണ്ടെന്നും മരണത്തിന് രണ്ടു ദിവസം മുൻപ് ഒരു ഡോക്ടറെ കാണാൻ അധ്യാപകരോട് ആവശ്യപ്പെട്ടിരുന്നതുമായാണ് മാതാപിതാക്കൾ പറഞ്ഞത്. അനയുടെ ആവശ്യം നിരസിക്കപ്പെടുകയാണുണ്ടായതെന്ന് മാതാപിതാക്കൾ വിചാരണവേളയിൽ പറഞ്ഞു. എന്നാൽ തനിക്ക് ക്ഷീണവും ശ്വാസതടസ്സവും ഉണ്ടെന്ന് മാത്രമേ വിദ്യാർഥി പറഞ്ഞിട്ടുള്ളൂ, ഡോക്ടറെ കാണാൻ ആവശ്യപ്പെട്ടിട്ടില്ല എന്നുമാണ് ടീച്ചർ വിചാരണവേളയിൽ വിശദീകരണം നൽകിയത്. വിദ്യാർത്ഥി ബ്രോങ്കോപ് ന്യുമോണിയ, സെപ്‌സിസ് എന്നിവ മൂലം മരിച്ചുവെന്നാണ് ന്യൂയോർക്ക് നഗരത്തിലെ ചീഫ് മെഡിക്കൽ എക്സാമിനറുടെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്.