ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്ധനത്തിന്റെയും വിമാന ടിക്കറ്റുകളുടെയും നിരക്കുകൾ കുറഞ്ഞതിനെ തുടർന്ന് യുകെയിലെ പണപ്പെരുപ്പം 3.4 ശതമാനമായി കുറഞ്ഞു. ഭക്ഷണത്തിന്റെയും ഫർണിച്ചറുകളുടെയും വിലവർധനവിനെ പിടിച്ചുനിർത്താൻ പണപ്പെരുപ്പം കുറയുന്നത് വിമാനനിരക്കുകളിലും പെട്രോൾ വിലയിലും ഉണ്ടായ ഇടിവാണ് കാരണമായത് . ഏപ്രിൽ മാസത്തിലെ 3.5 ശതമാനം എന്ന നിരക്കിൽ നിന്നാണ് കൺസ്യൂമർ പ്രൈസ് ഇൻഡക്സ് കുറഞ്ഞത്.
നാളെ വ്യാഴാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്കുകൾ നിർണ്ണയിക്കുന്നതിനുള്ള അവലോകന യോഗം നടക്കാനിരിക്കെയാണ് പണപ്പെരുപ്പ നിരക്കുകളെ കുറിച്ചുള്ള നിർണ്ണായക വിവരം പുറത്തു വന്നത്. പണപ്പെരുപ്പ നിരക്ക് നേരിയ രീതിയിൽ കുറഞ്ഞെങ്കിലും പലിശ നിരക്കുകൾ 4.25 ശതമാനം എന്ന നിരക്കിൽ മാറ്റമില്ലാതെ തുടരും എന്നാണ് കരുതപ്പെടുന്നത്. പണപ്പെരുപ്പ നിരക്ക് കുറയുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നു. എന്നിരുന്നാലും നേരിയ കുറവ് മാത്രമാണ് പണപ്പെരുപ്പത്തിൽ വന്നിരിക്കുന്നത്. പണപ്പെരുപ്പത്തിന്റെ കാര്യത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യം 2 ശതമാനമാണ്.
സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലാണെന്ന സമീപകാല ഡേറ്റ പുറത്തുവന്നിരുന്നു. ഇത് മൂലം കടം വാങ്ങുന്നതിനുള്ള ചെലവ് കുറയ്ക്കാൻ സെൻട്രൽ ബാങ്കിൻ മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിന് കാരണമായിട്ടുണ്ട് . ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള പാദത്തിൽ വേതന വളർച്ച കുറയുകയും തൊഴിലില്ലായ്മ വർദ്ധിക്കുകയും ചെയ്തിട്ടുണ്ട് . വേതന വളർച്ചയും സർക്കാർ ചെലവുകൾ വർദ്ധിക്കുന്നതിന്റെ പണപ്പെരുപ്പ പ്രത്യാഘാതങ്ങളും കാരണം ഈ വർഷം മുഴുവൻ പണപ്പെരുപ്പം 3% ന് മുകളിൽ തുടരാൻ സാധ്യതയുണ്ട് എന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ചിലെ അസോസിയേറ്റ് ഇക്കണോമിസ്റ്റായ മോണിക്ക ജോർജ്ജ് മൈക്കൽ പറഞ്ഞു. കൂടാതെ മിഡിൽ ഈസ്റ്റിലെ നിലവിലെ സംഘർഷങ്ങൾ കൂടുതൽ സാമ്പത്തിക അനിശ്ചിതത്വത്തിന് കാരണമാകുന്നുണ്ട് . ഈ കാരണങ്ങളാൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിരക്കുകൾ നിലനിർത്തുകയും ഈ വർഷം ഒരു കുറവ് മാത്രമേ നടപ്പിലാക്കുകയും ചെയ്യുമെന്നാണ് നിലവിൽ പ്രതീക്ഷിക്കുന്നതെന്ന് അവർ പറഞ്ഞു.
Leave a Reply